വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ട് ആയി. തെലങ്കാന സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ മരണവാര്‍ത്തയാണ് ഒടുവില്‍ പുറത്തുവന്നത്. ഒസൈര്‍ ഖാദിര്‍ എന്ന ഇരുപത്തിയഞ്ച് വയസുകാരനാണ് മരിച്ചത്.
ഇതോടെ കൊല്ലപ്പെട്ട തെലങ്കാന സ്വദേശികളുടെ എണ്ണം മൂന്നായി. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മരണം സ്ഥിരീകരിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് കാണാതായവരുടെ പട്ടികയില്‍ ഒമ്പത് ഇന്ത്യക്കാരാണുണ്ടായിരുന്നത്. ചികിത്സയിലുള്ള ഒരാളൊഴികെ മറ്റെല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
അല്‍നൂര്‍ മസ്ജിദില്‍ വച്ചാണ് ഒസൈറിന് വെടിയേറ്റത്. സഹോദരന്റെ പാത പിന്തുടര്ന്നാണ് ഒസൈര്‍ ന്യൂസിലാന്‍ഡില്‍ എയ്റോനോട്ടിക്കല്‍ എഞ്ചിനീയറിങ് പഠനത്തിന് എത്തിയത്. മരണവാര്‍ത്തയറിഞ്ഞ കുടുംബം ന്യൂസിലാന്‍ഡിലേക്ക് പുറപ്പെട്ടു. മരണവിവരം പുറത്തുവന്നപ്പോള്‍ ഒസൈറിന്റെ പിതാവ് സൗദി അറേബ്യയിലായിരുന്നു. വെടിവയ്പ്പിനു ശേഷം കുടുംബത്തിന് ഒസൈറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധു ആമിര്‍ അലി ട്വിറ്ററില്‍ കുറിച്ചിരുന്നു.
സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡ് പോലീസിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിരീകരിക്കപ്പെട്ടാല്‍ വിവരം പങ്കുവയ്ക്കാമെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഓഫീസ് ശനിയാഴ്ച അറിയിച്ചു.ഒസൈറിനെ കൂടാതെ കരീംനഗര്‍ സ്വദേശി മുഹമ്മദ് ഇമ്രാന് ഖാന്, ഹൈദരാബാദ് സ്വദേശി ഫര്‍ഹാജ് എഹസാന്‍ എന്നീ തെലങ്കാനക്കാരും കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റ തെലങ്കാന സ്വദേശി അഹമ്മദ് ഇക്ബാല്‍ ജഹാംഗീര്‍ ഇപ്പോഴും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: