ദക്ഷിണകോസലത്തിന്റെ തലസ്ഥാന നഗരിയായിരുന്നു അയോധ്യ. അനന്യമായ പ്രകൃതി സൗന്ദര്യവും സമ്പല്‍സമൃദ്ധിയും സമന്വയിച്ച അയോധ്യയുടെ മഹിമ വര്‍ണനാതീതമാണ്. മാനം മുട്ടെ ഉയര്‍ന്നു നിന്ന രാജമന്ദിരങ്ങള്. പാതാളത്തോളം താഴ്ചയുള്ള കിടങ്ങുകള്‍. ശില്‍പ്പചാതുരിയാര്‍ന്ന കൊട്ടാരങ്ങള്‍, പുരോഹിതരുടെ വിശ്രമകേന്ദ്രങ്ങള്‍, മന്ത്രിസദനങ്ങള്, ക്ഷേത്രങ്ങള്‍, ഭജനമഠങ്ങള്‍, സംഗീത-നടനകലകള്ക്കായി തീര്‍ത്ത വേദികള്‍ തുടങ്ങി പ്രൗഢിയില്‍ പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്ത രാജധാനി.
കൂറ്റന്‍ പര്‍വതങ്ങള്‍, ചെറിയ കുന്നിന് കൂട്ടങ്ങള്‍, നീരരുവികള്‍, വള്ളിക്കുടിലുകള്‍, ചേതോഹരങ്ങളായ ഉദ്യാനങ്ങള്‍, പളുങ്കുനീര്‍ നിറഞ്ഞ പൊയ്കകളെല്ലാം നല്കി പ്രകൃതിയും അനുഗ്രഹിച്ചു അയോധ്യയെ.സജ്ജനങ്ങളെന്ന് പൂര്‍ണാര്‍ഥത്തില്‍ വിളിക്കാവുന്ന പ്രജകള്‍. എത്രയോ പണ്ഡിതന്മാര്, മഹാകവികള്‍. അവരെല്ലാം ധര്മകര്മങ്ങളില് ശ്രേഷ്ഠരായി വാണു. ഹിമവാനില്‍ നിന്ന് ഒഴുകിയിറങ്ങി, മണ്ണിന് നീരു നല്കി ഊഷരമാക്കി, പുണ്യനദി സരയൂ. കര്‍ഷകര്‍ക്ക് സമൃദ്ധിയുടെ കൊയ്ത്ത്.
സര്‍വൈശ്വര്യങ്ങളും സമ്പത്തും നിറഞ്ഞ് അളകാപുരിയെ തോല്‍പ്പിച്ച് തലയുയര്‍ത്തി നിന്നു അയോധ്യ. സൂര്യവംശജരായിരുന്നു കോസലത്തിന്റെ ഭരണാധികാരികള്‍. ഇക്ഷ്വാകുവില്‍ നിന്നു തുടങ്ങുന്ന സൂര്യവംശ പരമ്പരയിലെ പ്രമുഖരായിരുന്നു വിശ്വവിജയിയായ മാന്ധാതാവ്, ത്യാഗമൂര്‍ത്തിയായ ദിലീപന്, ദിഗ്വിജയിയായ അജന് തുടങ്ങിയവര്‍. മനുഷ്യരൂപം പൂണ്ട ദേവാംഗനയായ ഇന്ദുമതിയുടേയും അജമഹാരാജാവിന്റേയും പുത്രനായിരുന്നു ദശരഥന്. ശസ്ത്ര-കലാവിദ്യകളിലെല്ലാം അദ്വിതീയന്‍.
രാജ്യസുരക്ഷയും ഭരണസംവിധാനങ്ങളും സുശക്തമാക്കുന്നതില്‍ ബദ്ധശ്രദ്ധനായ പ്രജാപതി. ജനഹിതത്തിന് അദ്ദേഹം മറ്റെന്തിനേക്കാളുമേറെ പ്രാധാന്യം നല്കി. പ്രഗത്ഭമതികളായ സചിവന്മാര്‍ ഭരണകാര്യങ്ങളില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി. വിദ്യാഭ്യാസം, ഗതാഗതം, ആതുരരംഗം, വ്യവസായം തുടങ്ങിയവയെല്ലാം പരിപോഷിപ്പിച്ചു. രാജ്യക്ഷേമത്തിലും പ്രജാക്ഷേമത്തിലും മാത്രമായിരുന്നു ദശരഥ മഹാരാജാവിന്റെ ശ്രദ്ധയത്രയും. ഗുരു, രാജാ, മന്ത്രി ത്രയങ്ങളുടെ ഏകഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ദശരഥന്റെ ഭരണനേട്ടങ്ങള്‍ക്ക് കരുത്തുപകര്‍ന്നു.
ഉത്തരകോസലത്തിലെ രാജപുത്രിയായിരുന്ന കൗസല്യയെയാണ് ദശരഥന് ധര്മപത്നിയാക്കിയത്. അവര്‍ക്ക് ആദ്യം പിറന്നത് ഒരു പെണ്‍കുഞ്ഞായിരുന്നു. അവള്‍ക്ക് ശാന്തയെന്നു പേരുനല്കി. പിന്നീട് ഏറെക്കാലത്തിന് കൗസല്യ ഗര്‍ഭംധരിക്കുകയോ, പുത്രസന്താനമുണ്ടാകുകയോ ചെയ്തില്ല. (തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: