ന്യൂദല്‍ഹി: മനോഹര്‍ പരീക്കര്‍ എന്ന അസാധാരണ വ്യക്തിത്വത്തിന്റെ വിയോഗത്തില്‍ രാജ്യം വേദനിക്കുമ്പോള്‍ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ സമീപിച്ച കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തം. രക്തദാഹിയായ കോണ്‍ഗ്രസ് (#VampireCongress) എന്ന ടാഗ്ലൈനില് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഇരമ്പുകയാണ്.
ഏറെക്കാലമായി ക്യാന്‍സര്‍ ബാധിതനായിരുന്ന ഗോവമുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഞായറാഴ്ച രാത്രിയാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ഇന്നലെ പനജിയിലെ കലാ മന്ദിറില്‍ പരീക്കറിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെക്കണ്ട് മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചു.
മനോഹര്‍ പരീക്കറിന്റെ വിയോഗ വാര്‍ത്ത വന്ന് രണ്ടാമത്തെ മണിക്കൂറില്‍ സര്‍ക്കാരുണ്ടാക്കാന്‍ രംഗത്തിറങ്ങി കോണ്‍ഗ്രസ്. പരീക്കറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇന്നലെ രാവിലെ കലാ മന്ദിറിലേക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവനിലേക്ക് ഓടി. ഗവര്‍ണര്‍ മൃദുല സിന്‍ഹയെക്കണ്ട് കത്ത് കൈമാറി. ഇരുപത്തൊന്ന് എംഎല്‍എമാരുടെ പിന്തുണയോടെ ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കാത്തിരുന്ന കോണ്‍ഗ്രസ,് പരീക്കറുടെ വേദനാജകനായ വേര്‍പാടിനെ അവസരമാക്കുകയായിരുന്നു.
ഗവര്‍ണര്‍ക്കു നല്കിയ കത്ത് കോണ്‍ഗ്രസിന്റെ ക്രൂരമായ അധികാര മോഹത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. തന്നോളം മനുഷ്യസ്നേഹി ഈ രാജ്യത്തില്ലെന്നു നാടൊട്ടുക്കു നടന്നു പ്രസംഗിക്കുന്ന പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ അറിയാതെ സംസ്ഥാന ഘടകം ഇത്തരത്തിലൊരു നീക്കം നടത്തില്ല.
നിര്യാണത്തില്‍ ഞങ്ങള്‍ ദുഃഖിക്കുന്നു. എന്നാല്‍, ഈ നിര്‍ഭാഗ്യ സാഹചര്യത്തില്‍ അധികാരക്കൈമാറ്റത്തിനു താങ്കള്‍ മുന്‍കൈയെടുക്കണം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ചോദാങ്കറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘമാണ് ഗവര്‍ണറെ കണ്ടത്.
പരീക്കര്‍ അന്തരിച്ചതോടെ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ ക്ഷണിക്കണമെന്ന് കത്തില്‍ തുറന്നാവശ്യപ്പെടുന്നു. പരീക്കറോടുള്ള ആദരസൂചകമായി കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പു സമ്മേളനത്തില്‍ രണ്ടു മിനിറ്റ് മൗനം എന്ന നാടകം രാഹുല്‍ കളിക്കുമ്പോള്ത്തന്നെയാണ് പരീക്കറുടെ വിയോഗത്തിനു മേലെ കോണ്‍ഗ്രസ് അധികാരം ആഗ്രഹിച്ചത്. പരീക്കര്‍ നയിച്ചാല്‍ മാത്രമേ പിന്തുണയ്ക്കൂ എന്ന് ഘടകകക്ഷികള്‍ ബിജെപിയെ അറിയിച്ചിരുന്നെന്നും ഇപ്പോള്‍ ബിജെപിക്ക് ആ പിന്തുണയില്ലെന്നും അതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ വിളിക്കണം എന്നുമായിരുന്നു കത്തിലെ ആവശ്യം.
ഏവരേയും വേദനിപ്പിക്കുന്ന വേര്‍പാടിലും അധികാരത്തിനു പിന്നാലെ പോകുന്ന രാഹുലിനേയും കോണ്‍ഗ്രസിനേയും തുറന്നു കാട്ടിയാണ് ‘വാംപയര്കോണ്ഗ്രസ്’ എന്ന പ്രചാരണം തുടരുന്നത്. കോണ്‍ഗ്രസിലെ കഴുകന്മാര് രാഹുലിന്റേയും കൂട്ടരുടേയും സംസ്കാരം വ്യക്തമാക്കി എന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഈ കഴുകന്മാരെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയ പരീക്കറുടെ മരണം അനുഗ്രഹമായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും കഴുകന്മാര് പോലും ഇവരെക്കണ്ട് നാണിക്കുമെന്നും മറ്റൊരാളുടെ ട്വീറ്റ്.
ഗോവ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയുടെ അന്ത്യചടങ്ങുകള്‍ വരെയെങ്കിലും കോണ്‍ഗ്രസിനു കാത്തുകൂടായിരുന്നോ എന്നാണ് വാംപയര്‍ കോണ്‍ഗ്രസിനോട് എഴുത്തുകാരിയായ ഷെഫാലി വൈദ്യയുടെ ചോദ്യം.
ഒരു കുടുംബം മരണത്തെ ശുഭസൂചനയായി കാണുന്നു. കാരണം ആ കുടുംബത്തിന് ഓരോ മരണവും അധികാരമാണ്, ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. ഇങ്ങനെ ശക്തമായ പ്രതിഷേധങ്ങള്‍ പ്രവഹിക്കുകയാണ്. ശിവ്രാജ് സിങ് ചൗഹാന് അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: