ന്യൂദല്‍ഹി : വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു. ദീവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുരളീധരന് നറുക്ക് വീഴുന്നത്. ഇതോടെ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി.
മുതിര്‍ന്ന നേതാവ് തന്നെ വടകരയില്‍ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകാന്‍ സന്നദ്ധനാണെന്ന് മുരളീധരന് അറിയിച്ചതായി ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ അറിയിക്കുകയായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുരളീധരന്റെ പേരിന് അംഗീകാരം നല്‍കുകയായിരുന്നു. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. പ്രവീണ്‍കുമാറിനെയായിരുന്നു ഈ സീറ്റിലേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനെതിരെ മുതിര്‍ന്ന നേതാവിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു.
വടകരയില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെങ്കിലും മല്‍സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ചുനിന്നു. തുടര്‍ന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്, ബിന്ദുകൃഷ്ണ എന്നിവരെയും സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടു. ഇരുവരും മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് വീണ്ടും മുരളീധരനിലേക്ക് ചര്‍ച്ച മാറിയത്. നേരത്തെ വയനാട്ടിലും മുരളീധരന്റെ പേര് ഉയര്‍ന്നിരുന്നു.
നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എയാണ് മുരളീധരന്. കോഴിക്കോട്ട് നിന്ന് മൂന്നുതവണ മുരളീധരന് എംപിയായിട്ടുണ്ട്. മുരളീധരന് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായും, മുരളി മല്‍സരിച്ചാല്‍ വിജയം ഉറപ്പാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: