കൊച്ചി : വായ്പാ കുടിശികയുടെ പേരില്‍ ജപ്തി നേരിടേണ്ടി വന്ന എറണാകുളം സ്വദേശി പ്രീത ഷാജി എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. വീടും പുരയിടവും ലേലത്തില്‍ പിടിച്ചയാള്‍ക്ക് ഒഴിഞ്ഞുകൊടുക്കണമെന്ന മുന്‍ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിന്റെ പേരിലാണ് ഈ ഉത്തരവ്.
പ്രീത ഷാജിയും ഭര്‍ത്താവ് ഷാജിയും കോടതിയലക്ഷ്യകേസില്‍ നിര്‍ബന്ധിത സാമൂഹ്യസേവനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി ഏതുതരത്തിലുളള സേവനമാണ് ഇവര്‍ ചെയ്യേണ്ടതെന്ന് അറിയിക്കാന്‍ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യാനുളള കോടതി ഉത്തരവിട്ടത്.
കോടതി ഉത്തരവുകള്‍ പാലിക്കാത്തത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തലിലാണ് ഈ നടപടി. താന്‍ ലേലത്തില്‍ പിടിച്ച വീടും പറമ്പും ഒഴിയാന്‍ കോടതി ഉത്തരവിട്ടിട്ടും പ്രീതയും കുടുംബവും പാലിച്ചില്ലെന്ന് ആരോപിച്ച് എം.എന്‍. രതീഷ് നല്കിയ കോടിയലക്ഷ്യ ഹര്‍ജിയിലാണ് ഈ നടപടി. കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രീത ഷാജി തടയുകയും പോലീസിനേയും ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: