കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ. മുരളീധരനെ പരിഗണിക്കുന്നത് പാര്‍ട്ടിയിലെ തമ്മിലടിയുടെ ഭാഗമായെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന്. ഇടതുപക്ഷം മത്സരിക്കുന്നത് ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് എതിരായല്ലെന്നും ജയരാജന് പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ.മുരളീധരനെ തീരുമാനിച്ചത്. നേതാക്കള്‍ മുരളീധരനുമായി വിഷയം സംസാരിച്ചിരുന്നു. തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയാകാന്‍ മുരളീധരന് സമ്മതം അറിയിക്കുകയായിരുന്നു. വിവിധ പേരുകള്‍ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന തുടങ്ങിയത്. നിലവില്‍ വട്ടിയൂര്‍ക്കാവ് എംഎല്‍എ ആണ് മുരളീധരന്.
മുരളീധരന് ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മുരളീധരന് മത്സരിച്ചാല്‍ വടകരയിലെ വിജയം ഉറപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: