പനജി: മനോഹര്‍ പരീക്കര്‍ കാഴ്ചവച്ച സദ്ഭരണം തന്റെ സര്‍ക്കാരും തുടരുമെന്ന് ഗോവയിലെ പുതിയ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. പരീക്കറുടെ പാരമ്പര്യം മുറുകെപ്പിടിച്ചാകും ഭരണം. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പരീക്കര്‍ എനിക്ക് പിതൃതുല്യനായിരുന്നു, ആയുര്‍വേദ ഡോക്ടര്‍ കൂടിയായ സാവന്ത് പറഞ്ഞു.
സംസ്ഥാനത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ തന്നെ കാണാന്‍ വരുന്നവരാരും ബൊക്കെയുമായി വരരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഭരണനിര്‍വഹണത്തില്‍ ആത്മാര്‍ത്ഥതയോടെ വിജയകരമായി മുന്നോട്ട് പോകാന്‍ ഏവരുടെയും പ്രാര്‍ത്ഥനകളും ആശീര്‍വാദവും മാത്രം മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏവരുടെയും സഹകരണത്തോടെ വിജയമരമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. മനോഹര്‍ പരീക്കര്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. പരീക്കര്‍ ഭായിയോളം പ്രവര്‍ത്തിക്കാന്‍ ഒരു പക്ഷേ എനിക്ക് സാധിക്കില്ലായിരിക്കാം, എന്നാല്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും.’ പരീക്കറുടെ ഓര്‍മ്മകളില്‍ വികാരാധീനനായി അദ്ദേഹം പറഞ്ഞു.
മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ഗോവ നിയമസഭ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. സാവന്തിനൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങുകള്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ സത്യവാചകം ചൊല്ലിക്കൊടുത്തു.
മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി എംഎല്‍എ സുദില്‍ ധവാലികര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും ചുമതലയേറ്റു. ബിജെപി എം എല്‍ എ വിശ്വജിത്ത് റാണെ കാബിനറ്റ് മന്ത്രിയായും ചുമതലയേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: