ചങ്ങനാശേരി: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുന്നാക്കവികസന ക്ഷേമ കോര്പ്പറേഷന് വഴി ലഭിച്ചിരുന്ന സ്കോളര്‍ഷിപ്പ് നിഷേധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍എസ്എസ്. വര്‍ഷങ്ങളായി മുടങ്ങാതെ നല്കി വന്നിരുന്ന സ്കോളര്‍ഷിപ്പുകളാണ് സര്‍ക്കാര്‍ ഇക്കൊല്ലം നിരസിച്ചിരിക്കുന്നത്.
17 കോടി രൂപ ഇതിനായി ബജറ്റില്‍ വകകൊള്ളിച്ചിരുന്നതാണ്. എന്നാല്‍ പ്രളയക്കെടുതി മൂലം അതില്‍ 20 ശതമാനം വെട്ടിക്കുറച്ചുള്ള തുകയാണ് ഈ വര്‍ഷം കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. തുക കുറഞ്ഞതിനാല്‍ ഹൈസ്ക്കൂള് വിദ്യാര്‍ഥികളെ ഒഴിവാക്കി. മുന്നാക്ക വികസനക്ഷേമ കോര്‍പ്പറേഷന്റെ ഈ നടപടി ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
ഹയര്‍ സെക്കണ്ടറി, ഡിഗ്രി പ്രൊഫഷണല്‍, ഡിഗ്രി നോണ്‍ പ്രൊഫഷണല്‍, പിജി പ്രൊഫഷണല്‍, പിജി നോണ്‍ പ്രൊഫഷണല്‍, ഐഐടി, സിഎ, ഡിപ്ലോമ എന്നീ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളില്‍ നിന്നാണ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചത്. ഈ സാമ്പത്തികവര്‍ഷം അവസാനിക്കുന്നതിനു മുമ്പുതന്നെ അവര്‍ക്ക് നല്‍കേണ്ട തുകയാണ് സര്‍ക്കാര്‍ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. മാര്‍ച്ച് 31ന് മുമ്പുതന്നെ സ്കോളര്‍ഷിപ്പുകള്‍ നല്‍കാനുള്ള സത്വരനടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: