തിരുവനന്തപുരം: തിരുവനന്തപുരം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കാണിച്ച് ബിജെപി ജില്ലാകമ്മറ്റി മുഖ്യതെരെഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് പരാതി നല്കി. ശശി തരൂരിനായി ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പുറത്തിറക്കിയ പോസ്റ്ററിലാണ് ചട്ട ലംഘനം.
തരൂരിന്റെ ചിത്രത്തിനോടൊപ്പം എന്തു കൊണ്ട് ഞാന്‍ ഹിന്ദു എന്ന പോസ്റ്ററിലാണ് ചട്ട ലംഘനം നടത്തിയിരിക്കുന്നത്. തരൂര്‍ രചിച്ച പുസത്കങ്ങളുടെ കവര്‍ ചിത്രവും പോസ്റ്ററില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതില്‍ ‘വൈ ഐആം എ ഹിന്ദു’ എന്ന കവര്‍ ചിത്രത്തില്‍ ഗണപതിയുടെ ചിത്രവും ഉള്‍പ്പെടുത്തി. ഇത് വ്യക്തമായ ചട്ട ലംഘനമാണെന്ന് ബിജെപി നല്കിയ പരാതിയില്‍ പറയുന്നു.
ഹിന്ദുക്കളെ താലിബാനികള്‍ എന്ന് തരൂര്‍ അധിക്ഷേപിച്ചിരുന്നു. ശബരിമലകര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത സ്ത്രീകളെ ബുദ്ധിസ്ഥിരത നഷ്ടപ്പെട്ടവരെന്നും അധിക്ഷേപിച്ചു.
തിരുവനന്തപുരത്ത് വീണ്ടും സീറ്റ് ഉറപ്പിച്ചതോടെ ശശി തരൂര്‍ ഹിന്ദുക്കളെ അധിക്ഷേപിച്ചത് സംബന്ധിച്ച് മണ്ഡലത്തിലുടനീളം സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചാരണമുണ്ടായി. ഇതോടെയാണ് എന്തുകൊണ്ട് ഞാന്‍ ഹിന്ദു എന്ന പേരില്‍ തരൂരിന്റെ ചിത്രത്തോടൊപ്പം ജില്ലാ കോണ്‍ഗ്രസ് നേതൃത്വം പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്.
ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഇത് സംബന്ധിച്ച് പരാതി നല്കി. പരാതി അന്വേഷിച്ച് യുക്തമായ നടപടി സ്വീകരിക്കുമെന്ന് സിഇഒ പറഞ്ഞതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, സംസ്ഥാന സമിതി അംഗം സന്ദീപ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: