കണ്ണൂര്‍: കാടാച്ചിറ കോട്ടൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്.
ബിജെപി പ്രവര്‍ത്തകനായ കോട്ടൂര്‍ തൈപ്പറമ്പില്‍ വിപിന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി രണ്ട് ബൈക്കുകളിലായി എത്തിയ സംഘം ബോംബേറ് നടത്തിയത്. ബോംബ് വീട്ടുമുറ്റത്തെ മരത്തില്‍ തട്ടി പൊട്ടിയത് കാരണം വന്‍ അപകടം ഒഴിവായി. ബോംബേറ് സംബന്ധിച്ച വിവരം എടക്കാട് പോലീസില്‍ അറിയിച്ചിട്ടും രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയതെന്ന് ബിജെപി ധര്‍മ്മടം മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ്ബാബു കുറ്റപ്പെടുത്തി.
അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമം നടന്ന വീട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി.കെ.പത്മനാഭന്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജിതോമസ്, ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, സംഘപരിവാര്‍ നേതാക്കളായ അനില്‍കുമാര്‍, കെ.രാജു, പി.നവനീത് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: