ഗുര്‍ഗാവ്: പുല്‍വാമയില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ ത്യാഗം രാഷ്ട്രം ഒരിക്കലും വിസ്മരിക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പ്രതികരിക്കേണ്ട സമയത്ത് കൃത്യമായി പ്രതികരിക്കാന്‍ ശേഷിയുള്ള നേതൃത്വമാണ് രാജ്യത്തിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. സിആര്‍പിഎഫിന്റെ 80-മത് സ്ഥാപക ദിനത്തില്‍ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച സിആര്‍പിഎഫ് ജവാന്മാര്ക്ക് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. രാജ്യം അവരെ മറന്നിട്ടില്ല, ഒരിക്കലും മറക്കുകയുമില്ല. സൈന്യത്തിന്റെ മനോവീര്യം ഉയരുമ്പോള്‍ ഇന്ത്യയുടെ സുരക്ഷയും വര്‍ദ്ധിക്കുന്നു. ഈ സ്ഥിരതയും കര്‍മ്മശേഷിയും, പ്രവര്‍ത്തനവൈശിഷ്ട്യവും നിലനിര്‍ത്തുക. രാഷ്ട്രം നിങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നു.’ ഡോവല്‍ പറഞ്ഞു
‘സി ആര് പി എഫ് ഇന്ത്യയിലെ അനുപമമായ സേനയാണ്. ഇത് സ്ഥിരത നിലനിര്‍ത്തുന്ന സേനയാണ്. നമുക്ക് ഇവരെ പൂര്‍ണമായി വിശ്വസിക്കാം. ഈ വിശ്വാസ്യതയ്ക്ക് വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്.’ അജിത് ഡോവല്‍ കൂട്ടിച്ചേര്‍ത്തു.ഫെബ്രുവരി പതിനാലിനായിരുന്നു രാജ്യത്തെ നടുക്കിയ ഭീകരാക്രമണമുണ്ടായത്. കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര് സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 40 സൈനികരായിരുന്നു വീരമൃത്യു വരിച്ചത്.
ഭീകരാക്രമണത്തിന് പകരമായി പാകിസ്ഥാനിലെ ബലാക്കോട്ടില്‍ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ ഭീകരക്യാമ്പുകള്‍ തകര്‍ക്കപ്പെടുകയും നിരവധി ഭീകരന്മാര് കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: