മുംബൈ: മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ആര്. വിഖെ പാട്ടീല്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി. അദ്ദേഹത്തിന്റെ മകന് ഡോ. സുജയ് വിഖെ പാട്ടീല്‍ കഴിഞ്ഞാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു.
ഷിര്‍ദ്ദി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായന്മാരില് ഒരാളാണ്. അഹമ്മദ് നഗര്‍ മണ്ഡലത്തില്‍ മത്സരിക്കാനിരുന്ന സുജയിനെ അവഗണിച്ച് മണ്ഡലം എന്‍സിപിക്ക് കോണ്‍ഗ്രസ് നല്‍കിയതാണ് പ്രശ്നമായത്. പവാറുമായി ഇടഞ്ഞാണ് സുജയ് ബിജെപിയില്‍ എത്തിയത്.
വിഖെ പാട്ടീലിന്റെ കുടുംബത്തിന് അഞ്ചു പതിറ്റാണ്ട് നീണ്ട ബന്ധമാണ് കോണ്‍ഗ്രസുമായുള്ളത്. മകന് ബിജെപിയില്‍ ചേര്‍ന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്നാണ് അദ്ദേഹം പറയുന്നതെങ്കിലും തന്നെ പാര്‍ട്ടി അവഗണിക്കുകയാണെന്ന തോന്നല്‍ വിഖെ പാട്ടീലില്‍ ശക്തമായിരുന്നു.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിലെ യുവജന നേതാക്കളില്‍ പ്രമുഖനാണ് സുജയ്.സംസ്ഥാനത്ത് കോണ്‍ഗ്രസിന് ശക്തമായ അടിത്തറയുള്ള അഹമ്മദ്നഗറില്‍ വലിയ സ്വാധീനമുള്ള നേതാക്കളാണ് രാധാകൃഷ്ണയും സുജെയും. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന ബാലാസാഹെബ് വിഖെ പാട്ടീലിന്റെ ചെറുമകനായ സുജയ് ന്യൂറോ സര്‍ജനാണ്.
മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ വിജയ് സിങ്ങ് മൊഹിത് പാട്ടീലിന്റെ മകന് രഞ്ജിത് സിങ്ങ് എന്‍സിപി വിട്ടു. രഞ്ജിത് ബിജെപിയില്‍ ചേരുമെന്നാണ് സൂചന. എന്‍സിപി അധ്യക്ഷന്‍ ശരദ്പവാറുമായി അടുത്ത ബന്ധുള്ളയാളാണ് വിജയ്സിങ്ങ് മൊഹിത് പാട്ടീല്‍. അദ്ദേഹത്തിന്റെ മകന്റെ രാജി എന്‍സിപിയെ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്.മാധ മണ്ഡലത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് രാജിക്കു കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: