തൃശൂര്‍: ഇന്നത്തെ ആലത്തൂര്‍ മണ്ഡലത്തിന്റെ ചരിത്രത്തിന് കേവലം 11 വര്‍ഷത്തെ പഴക്കം മാത്രം. ലോക്സഭാ-നിയമസഭാ മണ്ഡലങ്ങളുടെ 2008ലെ അതിര്‍ത്തി പുനര്‍ നിര്‍ണയത്തിലൂടെയാണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്. അതിന് മുന്‍പ് മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ മൂന്ന്് തവണ ലോക്സഭയിലെത്തിച്ച ഒറ്റപ്പാലം മണ്ഡലത്തിന്റെ ഭാഗമായിരുന്നു. തൃശൂര്‍ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, കുഴല്‍മന്ദം എന്നീ മണ്ഡലങ്ങളും ചേര്‍ന്നതായിരുന്നു ഒറ്റപ്പാലം ലോക്സഭാമണ്ഡലം. 2008 ലെ അതിര്‍ത്തി പുനര്‍ നിര്‍ണയത്തോടുകൂടി ഇതില്‍ തൃശൂര്‍ ജില്ലയിലെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയും പാലക്കാട് ജില്ലയിലെ പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം നിയമസഭാമണ്ഡലങ്ങള്‍ ഒഴിവാക്കി പകരം തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍(പഴയ കുഴല്‍മന്ദം) നിയമസഭാമണ്ഡലങ്ങള്‍ കൂട്ടിചേര്‍ക്കുകയും ചെയ്താണ് ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചത്.
ഇതില്‍ തൃത്താല നിയമസഭാ മണ്ഡലം പിന്നീട് പൊന്നാനി ലോക്സഭ മണ്ഡലത്തിലേക്കും പട്ടാമ്പി, ഒറ്റപ്പാലം നിയമസഭാ മണ്ഡലങ്ങള്‍ പാലക്കാട് ലോക്സഭ മണ്ഡലത്തിലേക്കും കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തെ പോലെ ആലത്തൂരും പട്ടികജാതി സംവരണ മണ്ഡലമാണ്.
യുഡിഎഫിനെയും എല്‍ഡിഎഫിനേയും പലതവണ തെരഞ്ഞെടുത്തിട്ടുള്ള ഒറ്റപ്പാലം മണ്ഡലത്തെ 1984 മുതല്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന് മൂന്ന് തവണ ലോക്സഭയില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. 1993 മുതല്‍ 96 വരെ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത എസ്. ശിവരാമനേയും 1996 മുതല്‍ 2004 വരെ നാല് തവണ പ്രതിനിധാനം ചെയ്ത എസ്. അജയകുമാറിനേയും സിപിഎം പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. 2008ല്‍ മണ്ഡലം രൂപീകരിച്ചതിന് ശേഷം വന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിലെ പി.കെ. ബിജുവാണ് ജയിച്ചത്. ഇത്തവണയും ബിജുവിനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ കാര്‍ഷിക പ്രധാന്യമുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ആലത്തൂര്‍. ജനസംഖ്യയില്‍ ഭൂരിഭാഗവും പട്ടികജാതി, വര്‍ഗ വിഭാഗങ്ങളും കാര്‍ഷിക വൃത്തിയിലേര്പ്പെടുന്നവരുമാണ്. കാര്‍ഷികമേഖലയുടെ വികസനങ്ങള്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും തന്നെ ഈ മണ്ഡലത്തില്‍ നടപ്പിലാക്കാന്‍ എംപി ശ്രമിച്ചിട്ടില്ല. ആദര്‍ശ് ഗ്രാമയോജന പ്രകാരം ഒരു ഗ്രാമം പോലും ദത്തെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വാഗ്ദാനം ചെയ്ത ചിറ്റൂര്‍-മൂലത്തറ ജലസേചന പദ്ധതിക്കുവേണ്ടി ഒരു ചെറുവിരലനക്കാന്‍ പോലും എംപി തയ്യാറായിട്ടില്ല. ഭാരതപ്പുഴയ്ക്ക് ഇരുവശവും തടയണകെട്ടി കാര്‍ഷികാവശ്യത്തിന് ജലസേചന സൗകര്യം നടപ്പിലാക്കുമെന്ന വാഗ്ദാനവും പാഴ്വാക്കായി. സിപിഎമ്മും വി.എസ്. അച്യുതാനന്ദനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപിച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബൂണലും നടപ്പിലാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: