മോദി നാടിനെന്ത് ചെയ്തുവെന്ന് ഗംഗാനദിയിലൂടെ ബോട്ടിലേറി വോട്ട് യാത്ര നടത്തുന്ന പ്രിയങ്കാ വാദ്ര ചോദിക്കുന്നു. (മോദിക്കെതിരെ പ്രിയങ്ക ആഞ്ഞടിക്കുന്നു എന്ന് മാത്രൂമിയും മനോരമയും.) നാല്പത്തെട്ടാണ് പ്രായം സോണിയയുടെ മകള്‍ക്ക്. പ്രയാഗ് രാജെന്ന് കേട്ടിട്ടില്ലെന്ന് വെക്കാം. അലഹബാദെന്നും ഗംഗയെന്നും കുംഭമേളയെന്നുമൊക്കെ കേട്ടിട്ടില്ലെന്ന് വരുമോ? ഓരോ കുംഭമേള കഴിയുമ്പോഴും മാധ്യമങ്ങള്‍ എടുത്തുപൊക്കുന്ന ഗംഗയിലെ മലിനീകരണവാര്ത്തകളെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വരുമോ? മൂക്ക് പൊത്താതെ പവിത്രഗംഗയിലക്ക് ആര്‍ക്ക് വരാനാകും എന്ന പരിഹാസത്തിലൊളിപ്പിച്ച കുത്തുവാക്കുകള്‍ രാജ്യത്ത് പ്രചരിപ്പിച്ചതിനും പ്രചരിപ്പിച്ചതിനും പിന്നിലെ വത്തിക്കാനിന്ത്യന് കോക്കസിനെ കണ്ടിട്ടേയില്ലെന്ന് വരുമോ?
ആ ‘കറുത്ത’ ഗംഗയിലൂടെയാണ് എഐസിസി സെക്രട്ടറി മോദിക്കെതിരെ ‘ആഞ്ഞടിച്ച്’ വോട്ട് ചോദിക്കുന്നത്. യാത്ര തുടങ്ങുംമുമ്പ് പ്രിയങ്ക ഗംഗയെ പൂജിച്ചുവത്രെ. അതുപോരാഞ്ഞ് ബഡേ ഹനുമാന്‍ക്ഷേത്രത്തില്‍ അര്‍ച്ചനയും നടത്തി. എന്നിട്ട് തീരത്തടുക്കാനിടയില്ലാത്ത ബോട്ടിലൂടെ അവര്‍ ഉല്ലാസയാത്ര നടത്തി. അവര്‍ പറഞ്ഞുനടന്നിരുന്ന കറുത്ത ഗംഗ ഇപ്പോള്‍ പവിത്രഗംഗയായതിന്റെ പൊരുളിനെക്കുറിച്ചാണ് അവരേക്കാള്‍ രണ്ട് വയസ്സിനിളപ്പമുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഓര്‍മിപ്പിച്ചത്.
”ഗംഗയിലൂടെ യാത്ര ചെയ്ത് മോദി എന്തു ചെയ്തു എന്ന് ചോദിക്കുന്നവര്‍ക്ക് ഒരു മറുപടി ആ യാത്ര തന്നെയാണ്. നാല്പത്തെട്ടുകൊല്ലമായി ഗംഗ ഇതുവഴി ഒഴുകുന്നു. ഇപ്പോള്‍ അവര്‍ ബോട്ടിലേറി യാത്ര നടത്തുന്നു. ഗംഗയെ മാലിന്യവാഹിനിയെന്ന് വിളിച്ചവര്‍, അങ്ങനെയാക്കിയവര് ഒന്നൊന്നായി പോരട്ടെ, അമ്മയും ആങ്ങളയും ഭര്‍ത്താവും മക്കളുമൊക്കെയായി വരട്ടെ, കുടുംബസമേതം ഗംഗയുടെ ഭംഗി നുകര്‍ന്ന് യാത്ര ചെയ്യട്ടെ…. എന്നിട്ട് വിളിച്ചുചോദിക്കട്ടെ മോദി എന്ത് ചെയ്തുവെന്ന്’
തെരഞ്ഞെടുപ്പ് കാലം മികച്ച വേഷപ്പകര്ച്ചകളുടേത് കൂടിയാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഇത്തരം യാത്രകള്‍. വാരാണസിയിലേക്ക് മോദി എത്തിയതോടെ തുടങ്ങിയതാണ് ഈ ഘോഷയാത്ര. ജനിച്ചിട്ട് ഇന്നേവരെ അമ്പലത്തില്‍ കയറാത്തവരൊക്കെ തറ്റുടുത്ത് ഭസ്മക്കുറിയിട്ട് തിരക്കിട്ട യാത്രയിലാണ്. കഴിഞ്ഞ കുറി മോദിയെ എതിര്‍ക്കാന്‍ ദല്‍ഹിയിലെ ആപ്പ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഗംഗയില്‍ മുങ്ങിക്കിടപ്പായിരുന്നു.ഇപ്പോഴെന്തോ ആ ആവേശക്കമ്മിറ്റി പിരിച്ചുവിട്ട മട്ടാണ്.
പ്രിയങ്കയുടെ ആങ്ങളയാണ് ഫാന്‍സിഡ്രസില്‍ മുമ്പന്‍. ജൂബ്ബയുടെ കീശ കീറിയാല്‍ പട്ടിണിക്കാരന്, നെറ്റിയില്‍ ഭസ്മം വാരിപ്പൂശിയാല്‍ ശിവഭക്തന്, ജീന്‍സും കണ്ണിറുക്കലുമായാല് പൂവാലന്…. അങ്ങനെ നീളുകയാണ് വേഷപ്പകര്‍ച്ചകള്‍. ആങ്ങള വെറുംവെറുതെ ഉണങ്ങുന്നതുപോലെയല്ല പ്രിയങ്കയുടെ കാര്യം. മോദിയെ ഇക്കുറിയെങ്കിലും തോല്പ്പിച്ചില്ലെങ്കില് പിള്ളേരുടെ അച്ഛന് അഴികള്ക്കുള്ളിലാകുമെന്നതാണ് അവസ്ഥ. അമ്മയ്ക്കും ആങ്ങളയ്ക്കും ഇല്ലാത്ത ഉത്തരവാദിത്തബോധത്തോടെയാണ് മോദി തെളിച്ചിട്ട ഗംഗയിലൂടെയാണെങ്കിലും ശരി പാവം നനഞ്ഞിറങ്ങുന്നത്. അത് യോഗിക്ക് മനസ്സിലാകണമെന്നില്ല. കാണുന്നോര്ക്കിത് ഉല്ലാസയാത്രയാണെന്ന് തോന്നുമെങ്കിലും പ്രിയങ്കയ്ക്കതല്ലെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: