ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം കളിക്കാനിറങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശനിയാഴ്ച തുടക്കം. മുന്‍ വര്‍ഷത്തെ പോലെ എട്ട് ടീമുകളാണ് ഇത്തവണയും കിരീടത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും കരുത്തരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരും തമ്മില്‍ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തോടെയാണ് ഐപിഎല്‍ 12-ാം സീസണ് അരങ്ങുണരുക. മെയ് 12ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തോടെ ഈ വര്‍ഷത്തെ ഐപിഎല്ലിന് കൊടിയിറങ്ങും. 60 മത്സരങ്ങളാണ് ആകെയുള്ളത്. ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. എല്ലാ ടീമുകള്‍ക്കും 7 കളികള്‍ സ്വന്തം മൈതാനത്ത് കളിക്കാം. ഇന്ത്യന്‍ സമയം വൈകിട്ട് 4നും രാത്രി എട്ടിനുമാണ് മത്സരങ്ങള്‍. ഞായറാഴ്ച ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. മറ്റ് ദിവസങ്ങളില്‍ ഒന്നും.
മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന് റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവന് പഞ്ചാബ്, ദല്‍ഹി ക്യാപ്പിറ്റല്‍സ് (നേരത്തെ ദല്‍ഹി ഡെയര്‍ ഡെവിള്‍സ്) എന്നീ ടീമുകളാണ് സൂപ്പര്‍ കിങ്സിനും റോയല്‍ ചലഞ്ചേഴ്സിനും പുറമെ ഈ വര്‍ഷവും കളിക്കാനിറങ്ങുന്നത്.
കഴിഞ്ഞ 11 വര്‍ഷത്തെ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സുമാണ് ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയിട്ടുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ട് പ്രാവശ്യവും ചാമ്പ്യന്മാരായി. രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നിവര്‍ ഓരോ തവണയും ജേതാക്കളായി.
കഴിഞ്ഞ വര്‍ഷം പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് പുറത്തിരുന്ന ഓസീസ് നായകന് സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഈ വര്‍ഷം ഐപിഎല്ലില്‍ കളിക്കാനെത്തുന്നു. കൂടാതെ വിരാട് കോഹ്ലി, എം.എസ്. ധോണി, സുരേഷ് റെയ്ന, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍കുമാര്‍, കുല്‍ദീപ് യാദവ്, മനീഷ് പാണ്ഡെ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖര്‍ക്കൊപ്പം എബി ഡിവില്ലിയേഴ്സ്, കെയ്ന്‍ വില്യംസണ്, ക്രിസ് ഗെയ്ല്, ഷാക്കിബ് അല്‍ ഹസ്സന്, ജോണി ബെയര്‍സ്റ്റോ, മുഹമ്മദ് നബി, മാര്ട്ടിന് ഗുപ്റ്റില്‍, ഡു പ്ലെസിസ് തുടങ്ങി ലോകോത്തര താരങ്ങളും ഈ സീസണില്‍ ഐപിഎല്‍ കളിക്കാനെത്തുന്നുണ്ട്.
ഈ വര്‍ഷത്തെ ഐപിഎല്‍ കളിക്കാനിറങ്ങുന്ന എട്ട് ടീമുകളും കിരീട പ്രതീക്ഷയുമായാണ് എത്തുന്നത്. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, കിങ്സ് ഇലവന് പഞ്ചാബ്, കൊല്‍ക്കറ്റ നൈറ്റ് റൈഡേഴ്സ് ടീമുകളെക്കുറിച്ച്…
ചെന്നൈ സൂപ്പര്‍ കിങ്സ്
ഐപിഎല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീം. കളിച്ച എല്ലാ സീസണിലും പ്ലേ ഓഫില്‍ കടന്ന ഏക ടീമെന്ന റെക്കോഡും തോളിലേറ്റിയാകും ചെന്നൈയുടെ മഞ്ഞപ്പട കളത്തിലിറങ്ങുക. നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ചെന്നൈ 2010, 2011, 2018 സീസണുകളില്‍ ഐപിഎല്‍ ചാമ്പ്യന്മാരായി. കഴിവുറ്റ താരനിരയാണ് ഇത്തവണയും ചെന്നൈയുടെ കരുത്ത്. മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോണിയുടെ നായകത്വം ചെന്നൈയെ മറ്റു ടീമുകളെക്കാള്‍ കരുത്തരാക്കും. ഇന്ത്യന്‍ താരങ്ങളുടെ വലിയ നിരയാണ് ഇത്തവണയും ചെന്നൈയുടെ സവിശേഷത. നായകന് എം.എസ്. ധോണിക്ക് പുറമെ സുരേഷ് റെയ്ന, മുരളി വിജയ്, അമ്പാട്ടി റായ്ഡു, ഹര്ഭജന് സിങ്ങ്, രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ് എന്നിവര്‍ ഇത്തവണയും ചെന്നൈക്കായി അണിനിരക്കും.
ഈ സീസണിലെ ഐപിഎല്‍ ലേലത്തില്‍ വലിയ താല്‍പ്പര്യം കാട്ടാതിരുന്ന ചെന്നൈ ആകെ സ്വന്തമാക്കിയത് രണ്ട് താരങ്ങളെ. ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മയും മഹാരാഷ്ട്ര താരം ആര് ഗെയിക്വാദും മാത്രം ലേലത്തില്‍ ചെന്നൈ ടീമിലെത്തി. ബാറ്റിങ്ങും ഓള് റൗണ്ടര്‍മാരുടെ നിറസാന്നിധ്യവുമാണ് ചെന്നൈയുടെ കരുത്ത്. ഇന്ത്യന്‍ താരങ്ങളായ ധോണി, റെയ്ന, റായ്ഡു എന്നിവര്‍ക്കൊപ്പം ഓസീസ് ഓള് റൗണ്ടര്‍ ഷെയ്ന് വാട്സണ്, സാം ബില്ലിങ്സ്, ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലസിസ് തുടങ്ങിയവരുടെ സാന്നിധ്യം ബാറ്റിങ്ങില്‍ ചെന്നൈയെ ശക്തമാക്കും. ജഡേജ, ഡേവിഡ് വില്ലി, ഡ്വെയിന്‍ ബ്രാവോ, വാട്സണ്, ജാദവ്, ഹര്ഭജന് സിങ്ങ് എന്നീ നീണ്ട ഓള് റൗണ്ടര്‍മാരുടെ നിര ഏതു ടീമിനെയും കൊതിപ്പിക്കുന്നവ. ഇന്ത്യന്‍ പിച്ചുകളില്‍ ചെന്നൈയെ കൂടുതല്‍ കരുത്തരാക്കാന്‍ ഇമ്രാന് താഹിര്‍ അടക്കമുള്ള സ്പിന്നര്‍മാരും ചെന്നൈക്കു പിന്നില്‍ അണിനിരക്കും.
ഓള് റൗണ്ടര്‍മാരെ മാറ്റിനിര്‍ത്തിയാല്‍ മികച്ച ഫാസ്റ്റ് ബൗളറുടെ അഭാവമാകും ചെന്നൈയെ പിന്നോട്ടടിക്കുക. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ യുവതാരം ലുങ്കി നിഗിഡിയാകും ബൗളിങ്ങ് നിരയെ നയിക്കുക.
ചെന്നൈ ടീം:
എം.എസ്. ധോണി, ആര്. ഗെയിക്വാദ്, സുരേഷ് റെയിന, ഫാഫ് ഡു പ്ലസിസ്, മുരളി വിജയ്, സാം ബില്ലിങ്സ്, അമ്പാട്ടി റായ്ഡു ദ്രുവ് ഷോറി, എന്‍. ജഗദീശന്, രവിന്ദ്ര ജഡേജ, ഡേവിഡ് വില്ലി, ഡ്വെയിന്‍ ബ്രാവോ, ഷെയിന്‍ വാട്സണ്, കേദാര്‍ ജാദവ്, സി. ബിഷ്നോയി, മിച്ചല്‍ സാന്റനര്‍, ഇമ്രാന് താഹിര്‍, ഹര്ഭജന് സിങ്ങ്, കരണ്‍ ശര്‍മ, മോഹിത് ശര്‍മ, ലുങ്കി നിഗിഡി, ദീപക് ചാഹര്‍, കെ.എം. ആസിഫ്, ഷര്‍ദുള്‍ ദാകൂര്, മോനു കുമാര്‍.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ലക്ഷ്യം മൂന്നാം കിരീടം. ഓള് റൗണ്ട്, ബൗളിങ്ങ് വിഭാഗം ശക്തിപ്പെടുത്തിയാണ് ഇത്തവണ കൊല്‍ക്കത്ത രംഗത്തെത്തിയിരിക്കുന്നത്. ലോക്കി ഫെര്ഗൂസണ്, ആന്റിച്ച് നോര്‍ച്ചെ എന്നീ വിദേശ ഫാസ്റ്റ് ബൗളര്‍മാരെ ലേലത്തില്‍ ടീമിലെത്തിച്ചു. കാര്‍ലോസ് ബ്രാത്വെയിറ്റ്, ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന് എന്നീ വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരുടെ ഫോമാകും ലീഗില്‍ കൊല്‍ക്കത്തയെ മുന്നോട്ടു നയിക്കുക. ദിനേശ് കാര്‍ത്തിക്, റോബിന് ഉത്തപ്പ, ശുഭ്മാന്‍ ഗില്‍ എന്നിവരടങ്ങുന്ന ഇന്ത്യന്‍താരങ്ങള്‍ മുന്‍നിരയെയും മധ്യനിരയെയും ഒരുപോലെ പിടിച്ചുനിര്‍ത്താന്‍ പോന്നവ. അണ്ടര്‍ 19 താരങ്ങളായ ഷുഭ്മാന്‍ ഗില്‍, ഷിവം മാവി, കമലേഷ് നാഗര്‍ഗോട്ടി തുടങ്ങിയ യുവ താരങ്ങള്‍ക്ക് കരുത്തുകാട്ടേണ്ടതുണ്ട്. ഓസീസ് ഓപ്പണര്‍ ക്രിസ് ലിന് മുന്‍നിരയില്‍ തകര്‍ത്തടിച്ചാല്‍ കൊല്‍ക്കത്തക്ക് കാര്യങ്ങള്‍ എളുപ്പമാകും.
കൊല്‍ക്കത്ത ടീം:
ദിനേശ് കാര്‍ത്തിക്, ജോ ഡെന്‍ലി, നിഖില്‍ നായിക്, റോബിന് ഉത്തപ്പ, ക്രിസ് ലിന്, ശുഭ്മാന്‍ ഗില്‍, റിങ്കു സിങ്ങ്, എസ്. മുന്ദെ, കാര്‍ലോസ് ബ്രാത്വെയിറ്റ്, ആന്‍ഡ്രെ റസല്‍, സുനില്‍ നരെന്‍, നിതീഷ് റാണ, പിയൂഷ് ചൗള, കുല്‍ദീപ് യാദവ്, പ്രിഥ്വി രാജ്, ഹാരി ഗുര്‍ണി, ആന്റിച്ച് നോര്‍ച്ചെ, ലോക്കി ഫെര്ഗൂസണ്, പ്രസീദ് കൃഷ്ണ, ഷിവാം മാവി, കമലേഷ് നാഗര്‍ഗോട്ടി.
കിങ്സ് ഇലവന് പഞ്ചാബ്
പേപ്പറില്‍ ശക്തം. കഴിഞ്ഞ വര്‍ഷത്തെ ടീമില്‍നിന്ന് പത്തുപേരെ മാത്രം നിലനിര്‍ത്തിയ പഞ്ചാബ് ഇത്തവണ ഒരുപിടി മികച്ച താരങ്ങളെ കൂടാരത്തിലെത്തിച്ചു. മോയിസസ് ഹെന്റിക്വസ്, സാം കറന്, നിക്കോളാസ് പൂരന് എന്നീ ഫിനിഷര്‍മാര്‍ക്ക് മുന്‍തൂക്കം നല്കി. ഫോമിലേക്ക് തിരിച്ചെത്തിയ വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്്സ്മാന്‍ ക്രിസ് ഗെയിലിലാണ് പുത്തന്‍ സീസണില്‍ പഞ്ചാബിന്റെ പ്രതീക്ഷ. ഇന്ത്യന്‍ താരങ്ങളായ കരുണ്‍ നായര്‍, മന്ദീപ് സിങ്ങ്, മായങ്ക് അഗര്‍വാള്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കൊപ്പം ഗെയിലും ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറും ചേരുന്നതോടെ ബാറ്റിങ്ങ് സന്തുലിതം. മുഹമ്മദ് ഷമ്മിയെന്ന ഫാസ്റ്റ് ബൗളറാണ് പഞ്ചാബ് ടീമിലെത്തിച്ച പ്രധാന ഇന്ത്യന്‍ താരം. ഷാമിക്കൊപ്പം ഓസീസ് താരം ആന്‍ഡ്രൂ ടൈയും ബൗളിങ്ങ് നിരയെ നയിക്കും. അഫ്ഗാന് സ്പിന്നര്‍ മുജീബ് ഉര് റഹ്മാനെ ഇത്തവണ പഞ്ചാബ് നിലനിര്‍ത്തി. മില്ലറൊഴികെ മധ്യനിരയില്‍ കരുത്തോടെ ബാറ്റ് വീശാന്‍ ആളില്ലാത്തതാണ് പഞ്ചാബിന്റെ ദൗര്‍ബല്യം.
പഞ്ചാബ് ടീം:
രവിചന്ദ്ര അശ്വിന്, സിമ്രാന് സിങ്ങ്, സര്‍ഫ്രാസ് ഖാന്, നിക്കോളാസ് പൂരന്, ലോകേഷ് രാഹുല്‍, ക്രിസ് ഗെയില്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, ഡേവിഡ് മില്ലര്‍, മന്ദീപ് സിങ്ങ്, ഹര്‍പ്രീത് ബ്രാര്‍, അഗ്നിവേഷ് ആയാച്ചി, ഡി. നല്‍ക്കണ്ട, സാം കറന്, വി. ചക്രവര്‍ത്തി, മോയിസസ് ഹെന്റിക്വസ്, എം. അശ്വിന്, മുജീബ് റഹ്മാന്, ആര്‍ഷ്ദീപ് സിങ്ങ്, ഹാര്‍ദസ് വിലോജന്, മുഹമ്മദ് ഷാമി, ആന്‍ഡ്രൂ ടൈ, അന്‍കീത് രാജ്പൂത്.
ദല്‍ഹി ക്യാപിറ്റല്‍സ്
ദല്‍ഹി ഡെയര്‍ഡെവിള്‍സെന്ന പേരുമാറ്റി ഇറങ്ങുന്ന ദല്‍ഹി ക്യാപിറ്റല്‍സിന് ഐപിഎല്ലില്‍ ഇത്് അരങ്ങേറ്റ സീസണ്. ഐപിഎല്‍ കിരീടത്തില്‍ ഇതുവരെ മുത്തമിടാന്‍ സാധിക്കാത്ത ദല്‍ഹിക്ക് ഈ സീസണ് അഭിമാന പോരാട്ടമാകുമെന്നുറപ്പ്. പരിശീലകന്റെ കുപ്പായത്തില്‍ റിക്കി പോണ്ടിങ്ങിനെയും ഉപദേശകനായി സൗരവ് ഗാംഗുലിയെയും അണിയറയിലെത്തിച്ചാണ് ക്യാപ്പിറ്റല്‍സ് ഇത്തവണ പോരിനിറങ്ങുന്നത്. ഇന്ത്യന്‍ യുവതാരം ശ്രേയസ് അയ്യരാണ് ടീം നായകന്. യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തുചേര്‍ത്താണ് ടീമിനെ ഒരുക്കിയിരിക്കുന്നത്.
ബാറ്റിങ്ങില്‍ ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷകളായ ഋഷഭ് പന്ത്, പ്രിഥ്വി ഷാ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്, ഹനുമ വിഹാരി, ശ്രേയസ് അയ്യര്‍, കോളിന് മണ്‍റോ എന്നിവര്‍ അണിനിരക്കും. പരിചയസമ്പത്തിന്റെ കുറവാണ് ബാറ്റിങ്ങില്‍ ദല്‍ഹിയെ കുഴക്കുന്നത്. രഞ്ജിയില്‍ കേരളത്തെ സെമിയിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഓള് റൗണ്ടര്‍ ജലജ് സക്സേന ഇത്തവണ ക്യാപ്പിറ്റല്‍സിനായി കളത്തിലിറങ്ങും. ക്രിസ് മോറിസ്, കോളിന് ഇന്‍ഗ്രാം എന്നീ ദക്ഷിണാഫ്രിക്കന്‍ ഓള് റൗണ്ടര്‍മാരുടെ മികവാകും മധ്യനിരയെ പിടിച്ചുനിര്‍ത്തുക. ട്രന്റ് ബോള്‍ട്ട്, കഗീസോ റബാഡ എന്നീ വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങളായ ഇഷാന്ത് ശര്‍മയും അമിത് മിശ്രയും അണിനിരക്കുന്നതോടെ ബൗളിങ്ങ് നിര ശക്തം. ഓസീസ് സൂപ്പര്‍താരം ഗ്ലെന്‍ മാക്സ്വെല്, ജെയിസണ്‍ റോയി എന്നിവരെ പുറത്താക്കിയ ദല്‍ഹി ഇത്തവണ ലേലത്തില്‍ ഇത്തവണ ഒപ്പംകൂട്ടിയത് പതിനാല് താരങ്ങളെ.
ദല്‍ഹി ടീം: ഷ്രേയസ് അയ്യര്‍, എ. ബെയിന്‍സ്, ഹനുമ വിഹാരി, ശിഖര്‍ ധവാന്, ഋഷഭ് പന്ത്, പ്രിഥ്വി ഷാ, കോളിന് മന്റോ, ജലജ് സക്സേന, കീമോ പോള്‍, എസ്, റൂതര്‍ഫോര്‍ഡ്, കോളിന് ഇന്‍ഗ്രാം, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, മന്‍ജോത് കല്‍റ, ക്രിസ് മോറിസ്, അമിത് മിശ്ര, റാഹുല്‍ തിവാട്യ, ജയന്ത് യാദവ്, എസ്. ലമിച്ചാനെ, ബി. അയ്യപ്പ, നാതു സിങ്ങ്, ഇഷാന്ത് ശര്‍മ, അവേഷ് ഖാന്, കഗീസോ റബാഡ, ട്രന്റ് ബോള്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: