ന്യൂദല്‍ഹി: രണ്ടുവട്ടം തുടര്‍ച്ചയായി ഐക്യ ആന്ധ്രാപ്രദേശ് ഭരിച്ച വൈഎസ്ആറിന്റെ പാരമ്പര്യമൊക്കെ ഇനി പഴങ്കഥ. യുപിഎ ഭരണകാലത്ത് 42ല്‍ 32 സീറ്റുകളും തൂത്തുവാരിയ പഴയ പ്രതാപവും കോണ്‍ഗ്രസുകാര്‍ക്ക് ഓര്‍മകള്‍ മാത്രം. തെലങ്കാനയിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ടിആര്‍എസില്‍ ലയിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അക്ഷരാര്‍ഥത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളാണ് കോണ്‍ഗ്രസിന് തെലങ്കാനയില്‍ ജയിക്കാനായത്. ഇതില്‍ എട്ട് എംഎല്‍എമാരാണ് ഭരണകക്ഷിയായ ടിആര്‍എസിലേക്ക് ചാടിയത്. എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തടയാനോ, പാര്‍ട്ടിയില്‍ തന്നെ പിടിച്ചു നിര്‍ത്താനോ കോണ്‍ഗ്രസ് സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് സാധിക്കുന്നുമില്ല.
അത്രാം സക്കു, രെഗാകാന്ത റാവു, ഹരിപ്രിയ നായിക്, സിഎച്ച് ലിങ്കയ്യ, പി. സബിത ഇന്ദ്ര റെഡ്ഡി, ഡി. സുധീര്‍ റെഡ്ഡി, ഉപേന്ദ്ര റെഡ്ഡി, വനമാ വെങ്കിടേശ്വര റാവു എന്നീ എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് ടിആര്‍എസിലേക്ക് മാറിയത്. എംഎല്‍എമാരുടെ പത്തുശതമാനം സീറ്റുകള്‍ പോലും ഇല്ലാതായതോടെ നിയമസഭയിലെ പ്രതിപക്ഷ നേതൃ പദവിയും കോണ്‍ഗ്രസിന് നഷ്ടമായി. നിലവില്‍ ബാക്കിയുള്ള പതിനൊന്നു പേരില്‍ ആറു പേര് കൂടി ടിആര്‍എസിലേക്ക് പോകാന്‍ നില്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ തന്നെ സമ്മതിക്കുന്നത്.
ഏപ്രില്‍ 11ന് നടക്കുന്ന ആദ്യഘട്ടത്തിലാണ് തെലങ്കാനയിലെ 17 ലോക്സഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. ദിവസവും ഓരോ എംഎല്‍എമാര്‍ വീതം പാര്‍ട്ടി വിടുന്ന നിലവിലെ അവസ്ഥയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രകടനം അതിദയനീയമാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: