ന്യൂദല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും സിആര്‍പിഎഫും ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിച്ചു. ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങള്‍ ഉപേക്ഷിക്കുന്നതായി രാജ്നാഥ് സിങ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് സിആര്‍പിഎഫും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ രാജീവ് റായ് ഭട്നഗര്‍ പറഞ്ഞു. സംഘര്‍ഷങ്ങളിലും മറ്റും കൊല്ലപ്പെടുന്ന സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിക്കുമെന്നും ഭട്നഗര്‍ അറിയിച്ചു.
രാജ്യത്തെ മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യത്തില്‍ 40 ശതമാനം കുറവ് വരുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നിന്ന് മാത്രമാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 210 ഭീകരരെ വധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: