കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി സാമ്പത്തിക സഹായം നല്കുന്ന ജപ്പാന് രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക)യുടെ സംഘം കൊച്ചിയിലെത്തി. ഇന്നലെ വൈകിട്ട് 6.15 ന് സ്പൈയ്സ് ജെറ്റ് വിമാനത്തിലെത്തിയ ഒന്‍പതംഗ സംഘം ഇന്നും നാളെയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍), ദല്‍ഹി മെട്രോ റെയില്‍ കോര്പ്പറേഷന് (ഡിഎംആര്‍സി) അധികൃതരുമായി ചര്‍ച്ച നടത്തും. കെഎംആര്‍എല്‍ ആസ്ഥാനത്താണ് ചര്‍ച്ച നടക്കുക.
പദ്ധതി സംബന്ധിച്ച വസ്തുതാ പഠന സംഘമാണ് എത്തിയിരിക്കുന്നത്. ഇവര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക. വിശദമായ പദ്ധതി രേഖ തയാറാക്കിയ ഏജന്‍സി എന്ന നിലയിലാണ് ഡിഎംആര്‍സി അധികൃതരുമായി ചര്‍ച്ച ചെയ്യുക.
അതേസമയം, പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനു 1110 കോടി രൂപ വേണ്ടിവരുമെന്നാണ് കെഎംആര്‍എല്‍ കണക്കുകൂട്ടുന്നത്. നേരത്തെ ഇത് 672 കോടിയെന്നാണ് കണക്കാക്കിയിരുന്നത്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ കാര്യത്തില്‍ വര്‍ദ്ധനയുണ്ടായതും ഡിപിആര്‍ തയാറാക്കിയ കാലത്തു നിന്നും ഇപ്പോള്‍ സ്ഥലവിലയില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനയുമാണ് നേരത്തെ കണക്കാക്കിയിരുന്നതിന്റെ ഇരട്ടി സംഖ്യ ചെലവിടേണ്ടി വരുന്നത്. നിലവില്‍ പദ്ധതിക്കായി ഏറ്റെടുക്കേണ്ടത് 40.409 ഹെക്ടര്‍ ഭൂമിയാണ്. നേരത്തെ ഇത് കണക്കാക്കിയിരുന്നത് 31.926 ഹെക്ടര്‍ സ്ഥലം വേണമെന്നായിരുന്നു. മുന്‍ നിശ്ചയിച്ചതില്‍ നിന്നും 8.483 ഹെക്ടര്‍ സ്ഥലമാണ് അധികമായി ഏറ്റെടുക്കേണ്ടിവരുന്നത്.
കെഎംആര്‍എല്‍, ഡിഎംആര്‍സി, റവന്യു വിഭാഗം എന്നീ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പരിശോധനക്കു ശേഷം ഡിഎംആര്‍സി തയാറാക്കിയ അലൈന്മെന്റ്, പാര്‍ക്കിംഗ് സ്ഥലം, സ്റ്റേഷനുകള്‍ എന്നിവ സംബന്ധിച്ച വിശദമായ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് ഇത്രയും സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെന്ന് നിശ്ചയിച്ചത്. അതേസമയം ഏഴ് സ്റ്റേഷനുകളുടേയും മൂന്നു വയഡക്ടുകളുടേയും ആവശ്യത്തിന് ഏറ്റെടുക്കേണ്ട സ്ഥലം സംബന്ധിച്ച വിജ്ഞാപനം ചൊവ്വാഴ്ച പുറത്തിറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: