കൊച്ചി: പ്രളയത്തിനുശേഷം കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലായ ടി-1 പൂര്‍ണ സജ്ജമാകുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് ശേഷം പുറപ്പെടുന്ന വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ ഇനിമുതല്‍ ഒന്നാം ടെര്‍മിനലിലാണ് ചെക്ക്-ഇന്‍ ചെയ്യേണ്ടതെന്ന് സിയാല്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.05 ന് ചെന്നൈയിലേയ്ക്ക് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനത്തിന്റെ ചെക്ക്-ഇന്‍ ആണ് ഒന്നാം ടെര്‍മിനലില്‍ ആദ്യം നടക്കുക. ഇതിനായി രാവിലെ 10 ന് ടി 1ല്‍ ചെക്ക് ഇന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
നവീകരിച്ച ഒന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിച്ചതാണെങ്കിലും ചെക്ക്-ഇന്‍ മാത്രം രണ്ടാം ടെര്‍മിനലില്‍ ആയിരുന്നു. ആഗസ്തിലെ പ്രളയത്തില്‍ നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചില ഉപകരണങ്ങള്‍ക്ക് കേട് സംഭവിച്ചതിനാല്‍ ടെര്‍മിനല്‍- 1ലെ ചെക്ക്- ഇന്‍ സംവിധാനം നടപ്പിലായിരുന്നില്ല. പിന്നീട് മൂന്നുമാസമെടുത്താണ് ടെര്‍മിനലിന്റ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായത്. നിലവില്‍ ചെക്ക്-ഇന്‍ രണ്ടാം ടെര്‍മിനലിലും പുറപ്പെടല്‍ ഒന്നാം ടെര്മിനലിലുമായാണ് നടത്തി വരുന്നത്.
ഇതിന് പുറമേ ബോര്‍ഡിങ് പാസ് എടുക്കാനും കൗണ്ടറില്‍ വരി നില്‍ക്കണം. ഒന്നാം ടെര്‍മിനലില്‍ ഇന്‍-ലൈന്‍ ബാഗേജ് സംവിധാനം സജ്ജമായതോടെ ചെക്ക്-ഇന്‍ ബാഗുകള്‍ അതത് കൗണ്ടറുകളില്‍ നിക്ഷേപിച്ചാല്‍ മതിയാകും. രണ്ടാം ടെര്‍മിനലില്‍ 29 ചെക്ക്- ഇന്‍ കൗണ്ടറുകളാണുള്ളത്.
ഒന്നാം ടെര്‍മിനലില്‍ 56 കൗണ്ടറുകളുണ്ട്. ഇവയില്‍ നാലെണ്ണത്തില്‍ സെല്‍ഫ്-ബാഗ് ഡ്രോപ് സംവിധാനമുണ്ട്. യാത്രക്കാര്‍ക്ക് സ്വയം ചെക്ക്-ഇന്‍ നിര്‍വഹിക്കാന്‍ 10 കിയോസ്ക്കുകളും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക്-ഇന്‍ കഴിഞ്ഞശേഷം യാത്രക്കാര്‍ ഒന്നാം നിലയിലെത്തും. ഇവിടെയാണ് സുരക്ഷാ സ്ക്രീനിങ് പരിശോധന നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: