കൊല്ലം : ഓച്ചിറയില്‍ രാജസ്ഥാന് സ്വദേശികളുടെ 13 കാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി റോഷനെ സംരക്ഷിക്കില്ലെന്ന് പിതാവ് നവാസ്. മകന് കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും സംരക്ഷിക്കില്ലെന്നും സിപിഐ ബ്രാഞ്ച് സെക്രട്ടറി കൂടിയായ നവാസ് അറിയിച്ചു.
അതേസമയം പെണ്‍കുട്ടിയേയും കൊണ്ട് റോഷന് ബെംഗളൂരുവിലേക്ക് കടന്നതായി പോലീസ് അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് ലഭിച്ചുവെന്നും അന്വേഷണ സംഘം പറഞ്ഞു.
ഓച്ചിറ വലിയകുളങ്ങരയിലെ വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന് സ്വദേശികളുടെ മകളെ കഴിഞ്ഞ ദിവസമാണ് റോഷനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. രാത്രി വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം പിതാവിനെ മര്‍ദ്ദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാനായി പ്രതികള്‍ ഉപയോഗിച്ച കാര്‍ കായംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. റോഷനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: