ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനില്‍ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം നീരവിനെതിരെ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വാറന്റ്പുറപ്പെടുവിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഇയാളെ അറസ്റ്റു ചെയ്തത്. മോദി സര്‍ക്കാരിന്റെ വലിയ നയതന്ത്ര നേട്ടമാണിത്.
മധ്യലണ്ടനിലെ ഹോള്‍ ബോണില്‍ നിന്ന് അറസ്റ്റു ചെയ്ത് ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചു. മാര്‍ച്ച് 29 വരെ ഇയാള്‍ ജയിലില്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി. ഇന്നലെ ഹാജരാക്കിയപ്പോള്‍ തന്നെ ഇന്ത്യക്ക് കൈമാറരുതെന്നും 500,000 പൗണ്ട് (നാലരക്കോടി രൂപ) കെട്ടിവച്ച് ജാമ്യം എടുക്കാമെന്നും പറഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല. വന്‍ തുക തട്ടിയെന്നാണ് കേസ്. അതിനാല്‍ രക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. ജാമ്യം നിഷേധിച്ച് കോടതി വ്യക്തമാക്കി. നിങ്ങള്‍ കീഴടങ്ങില്ലെന്ന് വിശ്വസിക്കാന്‍ നിരവധി വ്യക്തമായ കാരണങ്ങള്‍ ഉണ്ട്. ജഡ്ജി മാരി മലോണ്‍ ചൂണ്ടിക്കാട്ടി.
നീരവിനെ(48) കൈമാറാന്‍ അഭ്യര്‍ഥിച്ച് ഇന്ത്യ ബ്രിട്ടന് കത്തു നല്‍കിയിരുന്നു. കത്ത് അധികൃതര്‍ കോടതിക്ക് കൈമാറുകയും കോടതി നിയമനടപടി ആരംഭിക്കുകയുമായിരുന്നു. ഇതോടെ നീരവിനെ ഇന്ത്യക്ക് വിട്ടുകിട്ടാനുള്ള വഴി തുറന്നു.
കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ നീരവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വായ്പ്പാ തട്ടിപ്പിലെ മറ്റൊരു പ്രതിയും നീരവിന്റെ അമ്മാവനുമായ മെഹുല്‍ ചോക്സിക്കെതിരെയും നീക്കം ശക്തമാക്കും.
അതിനിടെ നീരവിന്റെ സ്വത്തു കണ്ടുകെട്ടാന്‍ മുംബൈ പ്രത്യേക കോടതി എന്‍ഫോഴ്സ്മെന്റിന് അനുമതി നല്കി. 11 വാഹനങ്ങളും 173 പെയിന്റിങ്ങുകളുമാണ് കണ്ടുകെട്ടുക. നീരവിന്റെ ഭാര്യ അമിക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട് ഇയാളുടെ കൈവശമുള്ള പെയിന്റിങ്ങുകള്ക്കെല്ലാം കൂടി 57.72 കോടി രൂപ വിലവരും. ഇവ ലേലം ചെയ്യാനാണ് എന്‍ഫോഴ്സ്മെന്റിന്റെ ശ്രമം. റോള്‍സ് റോയിസ്, പോര്‍ഷെ, മെഴ്സിഡസ് ബെന്‍സ് ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയടക്കം 11 ആഡംബര വാഹനങ്ങളും ലേലം ചെയ്തേക്കും. കേസ് മുറുകിയതിനാല്‍, അഭയം തേടിയുള്ള ഇയാളുടെ അപേക്ഷ ബ്രിട്ടന് തള്ളുമെന്നും വാര്‍ത്തകളുണ്ട്.
വിവാദ മദ്യരാജാവ് വിജയ്മല്ല്യയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടികള്‍ ബ്രിട്ടനില്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: