കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയുടെ കാസര്‍കോട്ട് ആസ്ഥാനത്തെ അധ്യാപക അനധ്യാപക നിയമനങ്ങള്‍ വിവാദത്തിലേക്ക്. സര്‍വ്വകലാശാല ചട്ടങ്ങള്‍ പാടെ നിരാകരിച്ച് വിസിയുടെ സമുദായത്തില്‍പ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയതാണ് ആക്ഷേപത്തിനിടയാക്കിയിരിക്കുന്നത്. കംപാരേറ്റെവ് ലിറ്ററേച്ചര്‍, എക്കണോമിക്സ്, അനിമല്‍ സയന്‍സ്, ഫിസിക്സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് നടന്ന നിയമനങ്ങളില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച എട്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇതിനിടെ അനിമല്‍ സയന്‍സിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം അനധികൃതമാണെന്ന് കണ്ടെത്തി ഹൈക്കോടതി ഇയാളെ പിരിച്ചുവിട്ടതും ആക്ഷേപത്തിനു ബലം പകരുന്നു.
ഡ്രൈവര്‍മാര്‍ മുതല്‍ ഡീന്‍ വരെയുള്ള തസ്തികകളില്‍ വിസിയുടെ സമുദായത്തിലും രൂപതയിലും പെട്ടവര്‍ക്കാണ് പ്രാമുഖ്യം. അര്‍ഹതയുള്ളവരെ തഴഞ്ഞും. അനധികൃതമായി തസ്തികയുണ്ടാക്കിയും ക്രൈസ്തവകുടിയേറ്റമാണ് കാസര്‍ക്കോട്ടെ കേന്ദ്ര സര്‍വ്വകലാശാല ആസ്ഥാനത്ത് നടക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സര്‍വ്വകലാശാലയിലെ നാലുഡീനുമാരില് മൂന്ന് പേര് ക്രൈസ്തവ വിഭാഗക്കാരും വിസിയുടെ നാട്ടുകാരുമാണ്. ഇതില്‍ ഒരാള്‍ മാത്രമാണ് പ്രൊഫസര്‍ തസ്തികയിലുള്ളത്.
പ്രൊഫസര്‍ ഇല്ലെങ്കില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്ക് ഡീന്‍ ചുമതല നല്‍കാമെന്ന സര്‍വ്വകലാശാല ചട്ടം ഉപയോഗപ്പെടുത്തിയാണ് മറ്റ് രണ്ട് പേര്‍ക്ക് ഡീന്‍ ചുമതല നല്‍കിയിരിക്കുന്നത്. സര്‍വ്വകലാശാലയിലെ പല പ്രൊഫസര്‍ തസ്തികകളും ഒഴിഞ്ഞുകിടക്കുകയുമാണ്. ഇംഗ്ലീഷ് ഡിപ്പാര്ട്ടുമെന്റില് നിയമിക്കപ്പെട്ട അഞ്ചില്‍ മൂന്ന് പേരും 18 ഓളം അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ പത്ത് പേരും ക്രൈസ്തവ വിഭാഗക്കാരാണ്. കാത്തലിക്ക് ബിഷപ്പ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വക്താവിനെ ചട്ടം ലംഘിച്ച് എക്സിക്യുട്ടീവ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തി. അനിമല്‍ സയന്‍സ് വിഭാഗത്തില്‍ നേരത്തെ ഇവിടെ വിസിറ്റിംഗ് പ്രൊഫസറായിരുന്നയാള് ഇന്റര്‍വ്യു ബോര്‍ഡില്‍ കയറിപ്പറ്റി മുമ്പ് പഠിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കിയതായും ആരോപണമുണ്ട്. അടുത്ത് തുടങ്ങാനിരിക്കുന്ന എന്‍വയോണ്‍മെന്റ് സയന്‍സില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അധ്യാപകനേയും മാത്സ് വിഭാഗത്തില്‍ വയനാട്ടിലെ സ്വകാര്യ ന്യൂനപക്ഷ കോളേജിലെ അധ്യാപികയേയും വിജ്ഞാപനം പുറപ്പെടുവിക്കാതെയും ഇന്റര്‍വ്യു നടത്താതെയുമാണ് നിയമിച്ചത്. സര്‍വ്വകലാശാലയിലെ അഞ്ച് ഡ്രൈവര്‍മാരില്‍ കത്തോലിക്ക വിശ്വാസിയായ ഒരാള്‍ക്ക് സര്‍വ്വകലാശാല നേരിട്ട് ശമ്പളം നല്കുമ്പോള് മറ്റുള്ളവര്‍ക്ക് സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി വഴിയാണ് ലഭിക്കുന്നത്.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഇന്റര്‍വ്യു നടത്തിയിട്ടും യോഗ്യതയുള്ളവരെ ഒഴിവാക്കി തസ്തിക ഒഴിച്ചിട്ടിരിക്കുന്നതായും ആരോപണമുണ്ട്. ഫിസിക്സ് ഡിപ്പാര്ട്ടുമെന്റില് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യുവില്‍ പങ്കെടുത്തിട്ടും യോഗ്യതയുള്ളവരെ കണ്ടെത്താന്‍ സര്‍വ്വകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. കൊല്‍ക്കത്ത സാഹ യൂണിവേഴ്സിറ്റി ഓഫ് ന്യൂക്ലിയര്‍ ഫിസിക്സിലെയും എന്‍ഐടി ഫാക്കല്‍ട്ടി സെലക്ഷന് കമ്മറ്റി അംഗവുമുള്പ്പെടെയുള്ളവരെ തഴഞ്ഞ് ഒരു സ്വകാര്യ കോളേജിലെ ന്യൂനപക്ഷ സമുദായ അംഗത്തെ ഇപ്പോള്‍ അസിസ്റ്റന്റ് പ്രൊഫസറാക്കിയിരിക്കുകയാണ്.
ഇയാള്‍ക്ക് ഡീന്‍ ചുമതലയും നല്കി. ഇതിനെതിരെയും ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒബിസി സംവരണ വിഭാഗത്തില്‍ യോഗ്യതയുള്ള നിരവധി പേര് ഇന്റര്‍വ്യുവിന് എത്തിയെങ്കിലും തസ്തികയില്‍ ആരെയും നിയമിച്ചിട്ടില്ല. ഇതിനുപുറമെ ജീവനക്കാരുടെ തന്നെ സ്വന്തക്കാരെയും വേണ്ടപ്പെട്ടവരേയും തിരുകിക്കയറ്റിയെന്ന ആരോപണവുമുയരുന്നുണ്ട്. സര്‍വ്വകലാശാലയിലെ നിയമനങ്ങള്‍ സുതാര്യമാണെന്നും മറിച്ചുള്ള ആരോപണത്തില്‍ ഏതന്വേഷണത്തിനും തയ്യാറാണെന്നും വൈസ് ചാന്‍സലര്‍ ജാന്‍സി ജെയിംസ് പ്രതികരിച്ചു.
>> കെ. സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: