ന്യൂദല്‍ഹി; കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തില്‍ നശിച്ചത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്ളോഗിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്.
മാധ്യമങ്ങള്‍ മുതല്‍ പാര്‍ലമെന്റ്വരെ, സൈനികര്‍ മുതല്‍ അഭിപ്രായസ്വാതന്ത്ര്യം വരെ, ഭരണഘടന മുതല്‍ കോടതികള്‍ വരെ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തില്‍ തകര്‍ന്നു. 2014ല്‍ കുടുംബാധിപത്യത്തിനപ്പുറം സത്യസന്ധതയ്ക്കാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. അഴിമതി, ബന്ധുനിയമനം, സ്വജനപക്ഷപാതം എന്നിവ മാധ്യമങ്ങളിലെ തലക്കെട്ടുകളായി നിറഞ്ഞ കാലം ജനങ്ങള്‍ മടുത്തു.
മികച്ച ഭാവിക്കായി, പഴയ ഭാണ്ഡം അവര്‍ വലിച്ചെറിഞ്ഞു. ആ ജനവിധി ചരിത്രം കുറിച്ച ഒന്നായി. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ഈ വംശാധിപത്യത്തില്പ്പെടാത്ത ഒരു പാര്‍ട്ടിക്ക് ജനങ്ങള്‍ സമ്പൂര്‍ണ ഭൂരിപക്ഷം നല്കി അനുഗ്രഹിച്ചു. കുടുംബം ആദ്യം എന്നതിനു പകരം ഇന്ത്യയാദ്യം എന്ന ചിന്തയോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അത് പ്രവര്‍ത്തനത്തിലൂടെ കാണിച്ചു നല്‍കുകയും ചെയ്തു.
അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി. ശുചിത്വ രംഗത്ത് ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചത്. 2014ല്‍ 38 ശതമാനമായിരുന്ന ശുചിത്വം ഇന്ന് 98 ശതമാനമാണ്. ബാങ്കുകളുടെ സൗകര്യം അനുഭവിച്ചിട്ടില്ലാത്തവര്‍ക്കും അക്കൗണ്ടുകളായി( ജന്‍ധന്‍) വീടില്ലാത്തവര്‍ക്ക് വീടുകളായി, പാവപ്പെട്ടവര്‍ക്ക് ഇന്‍ഷ്വറന്‍സായി, മോദി പറഞ്ഞു.
പതിനാറാം ലോക്സഭയുടെ ഉല്‍പ്പാദന ക്ഷമത 85 ശതമാനമായിരുന്നു. രാജ്യസഭയുടേത് 68 ശതമാനവും. ഇടക്കാല ബജറ്റ് സെഷനില്‍ ലോക്സഭയുടേത് 89 ശതമാനവും രാജ്യസഭയുടേത് വെറും എട്ടു ശതമാനവുമായിരുന്നു. എന്തുകൊണ്ടാണ് രാജ്യസഭ ഈ സമയത്ത് ലോക്സഭയെപ്പോലെ പ്രവര്‍ത്തിക്കാത്തത്? ആരൊക്കെയാണ് രാജ്യസഭ തടസപ്പെടുത്തിയത്, എന്തിനാണ് അങ്ങനെ ചെയ്തത്? മോദി ചോദിച്ചു.
കടുംബാധിപത്യ പാര്‍ട്ടികളെ സ്വതന്ത്രവും ജീവസുറ്റതുമായ മാധ്യമപ്രവര്‍ത്തനം അസ്വസ്ഥരാക്കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ആദ്യ ഭരണഘടനാദേഭഗതി തന്നെ അഭിപ്രായ സ്വതന്ത്ര്യം വെട്ടിക്കുറയ്ക്കുന്ന ഒന്നായിരുന്നു. കുറ്റകരമെന്ന് കരുതുന്ന എന്ത് പോസ്റ്റ് ചെയ്്താലും അവരെ പിടിച്ച് ജയിലിലിടുന്ന നിയമമമാണ് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നത്.
കഴിഞ്ഞ ദിവസം കര്‍ണാടകത്തില്‍ രാഹുലിന്റെ പരിപാടിയില്‍ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയാണ് ചെയ്തത്. കോണ്‍ഗ്രസ് അധികാരം പങ്കിടുന്ന കര്‍ണ്ണാടകയില്‍, തങ്ങളുടെ യഥാര്‍ഥ വികാരം പ്രകടിപ്പിച്ച ഏതാനും ചെറുപ്പക്കാരെ അറസ്റ്റു ചെയ്യുന്നത് രാജ്യം ഭീതിയോടെയാണ് കണ്ടത്.
1975 ജൂണ്‍ 25; രാജ്യത്തിന്റെ ജനാധിപത്യ സംസ്ക്കാരം കവര്‍ന്ന ദിനം. അന്നത്തെ പ്രധാനമന്ത്രി തെരക്കിട്ട് നടത്തിയ റേഡിയോ പ്രസംഗം, ഒരു കുടുംബത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെ പോകുമെന്ന് കാണിച്ചു തന്നു.അടിയന്തരാവസ്ഥ രായ്ക്കു രാമാനം രാജ്യത്തെ തടവറയാക്കി. അഭിപ്രായം പറയുന്നതു പോലും പാപമായിരുന്നു.
ഭരണഘടനയേക്കാള്‍ കുടുംബത്തോട് പ്രതിബദ്ധതയുള്ള നിയമ സംവിധാനത്തിനായിരുന്നു ഇന്ദിര ഗാന്ധിക്ക് താല്‍പ്പര്യം. അതിനാലാണ് ചീഫ് ജസ്റ്റിസ് നിയമനത്തില്‍, മാന്യരായ നിരവധി ജഡ്ജിമാരെ കോണ്‍ഗ്രസ് തഴഞ്ഞത്.
പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച മോദി ഒരു കുടുംബത്തിന്റെ അധികാരക്കൊതി രാജ്യത്തിനുണ്ടാക്കിയ വലിയ നഷ്ടങ്ങള്‍ മറക്കരുതെന്നും പറഞ്ഞു. അതിനാല്‍ നമുക്ക് ജാഗ്രതയോടെ ഇരിക്കാം. ഭരണഘടനാ ശില്‍പ്പികള്‍ നമുക്ക് നല്കിയ സ്ഥാപനങ്ങളെ ശക്തമാക്കാന്‍ നമുക്ക് കഠിനാധ്വാനം ചെയ്യാം, മോദി തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: