ചണ്ഡീഗഡ്: സംഢോദ്ധാ എക്പ്രസ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം നാലു പ്രതികളെയും പഞ്ചകുളയിലെ പ്രത്യേക എന്‍ഐഎ കോടതി വിട്ടയച്ചു. ലോകേഷ് ശര്‍മ്മ,കമല്‍ ചൗഹാന്, രജീന്ദര്‍ ചൗധരി എന്നിവരാണ് മറ്റുള്ളവര്‍. പ്രത്യേക ജഡ്ജി ജഗദീപ് സിങ്ങന്രെയാണ് ഉത്തരവ്. കേസില്‍ പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു ദൃക്സാക്ഷിയെ വിസ്തരിക്കാന്‍ അനുമതി തേടി പാക് സ്വദേശിനി നല്കിയ ഹര്‍ജി രാവിലെ കോടതി തള്ളിയിരുന്നു.
2007 ഫെബ്രുവരി പതിനെട്ടിനാണ് ഹരിയാനയിലെ പാനിപ്പട്ടിനു സമീപം വച്ച് സംഢോദ്ധാ എക്സ്പ്രസില്‍ സ്ഫോടനമുണ്ടായത്. ട്രെയിന്‍ പാക്കിസ്ഥാനിലേക്ക് പോകുമ്പോഴായിരുന്നു ബോംബ് പൊട്ടിയത്. 68 പേരാണ് മരിച്ചത്. ഇവരില്‍ ഭൂരിഭാഗവും പാക്കിസ്ഥാനികളായിരുന്നു. ഹരിയാന പോലീസ് അന്വേഷിച്ച കേസ് 2010ലാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയത്.
2011 ജൂണില്‍ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം നല്കി. ഇവരില്‍ സുനില്‍ ജോഷി 2007 ഡിസംബറില്‍ കൊല്ലപ്പെട്ടിരുന്നു. രാമചന്ദ്ര കല്‍സാംഗ്ര, സന്ദീപ് ഡാംഗെ, അമിത് എന്നിവര്‍ ഒളിവിലാണ്. ഇവരെ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. അസീമാനന്ദ( നബകുമാര്‍) യടക്കം നാലു പേര് വിചാരണ നേരിട്ടു. അസീമാനന്ദ ഇപ്പോള്‍ ജാമ്യത്തിലാണ്. മറ്റു മൂന്നു പേരും ജയിലിലും.
അക്ഷര്‍ ധാം, ജമ്മുവിലെ രഘുനാഥ് മന്ദിര്‍, വാരാണസിയിലെ സങ്കട് മോചന് മന്ദിര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഭീകരാക്രമണത്തില്‍ രോഷം പൂണ്ട് പ്രതികാരം തീര്‍ക്കാനാണ് ഇവര്‍ സംഝോദ്ധാ എക്സ്പ്രസില്‍ ബോംബു വച്ചതെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ തെളിയിക്കാന്‍ എന്‍ഐഎക്ക് കഴിഞ്ഞില്ലെന്നും ശക്തമായ തെളിവുകള്‍ എന്‍ഐഎയുടെ പക്കല്‍ ഇല്ലെന്നും കണ്ടാണ് നാലു പേരെയും കോടതി വെറുവേ വിട്ടത്.
യുപിഎ ഭരണകാലത്ത് കാവി ഭീകരതയെന്ന വാക്കുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതു സാധൂകരിക്കാന്‍ ആസൂത്രിതമായി അസീമാനന്ദയടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. ഹരിയാന പോലീസ് അന്വേഷിച്ചിരുന്ന കേസ് കേന്ദ്രത്തിന്റെ കൈപ്പിടിയില്‍ ഒതുക്കാനാണ് എന്‍ഐഎക്ക് കൈമാറിയതെന്നും ആക്ഷേപമുയര്‍ന്നു.
2007ലെ മക്ക മസ്ജിദ് സ്ഫോടനക്കേസിലും എന്‍ഐഎ കോടതി അസീമാനന്ദയടക്കം അഞ്ചു പ്രതികളെ വിട്ടയച്ചിരുന്നു. മെയ് 18 ന് ഹൈദരാബാദിലെ മക്ക മസ്ജിദില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തില്‍ ഒന്‍പതു പേര് മരിച്ചു. 58 പേര്‍ക്ക് പരിക്കേറ്റു. ഈ കേസും യുപിഎ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കെട്ടിച്ചമച്ചതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ആദ്യം സിബിഐ അന്വേഷിച്ച കേസില്‍ പ്രതികള്‍ക്കെതിരെ കാര്യമായ തെളിവൊന്നും കണ്ടെത്തിയില്ല. തുടര്‍ന്നാണ് യുപിഎ സര്‍ക്കാര്‍ കേസ് എന്‍ഐഎക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: