കണ്ണൂര്‍: ലോക്സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് തഴഞ്ഞതിനു പിന്നാലെ ഗ്രൂപ്പ് പോരിന് തീകൊളുത്തി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ സീറ്റ് നോട്ടമിട്ട അബ്ദുള്ളക്കുട്ടി പട്ടികയില്‍ നിന്ന് പുറത്തായതോടെ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. കെപിസിസി മുന്‍ പ്രസിഡന്റ് വി.എം. സുധീരനെ കടന്നാക്രമിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുള്ളക്കുട്ടി അവിടം കൊണ്ടു നിര്‍ത്തില്ലെന്ന സൂചനയാണ് നല്‍കുന്നത്.
ഒരു രാത്രി കൊണ്ട് സതീശന് പാച്ചേനിയെ എ ഗ്രൂപ്പില്‍ നിന്ന് ‘സു’ ഗ്രൂപ്പിലേക്ക് മാമോദീസ മുക്കിയ സുധീരന് ഗ്രൂപ്പ് മുതലാളിമാരെ വിമര്‍ശിക്കേണ്ടെന്നും അഭിസാരികയുടെ ചാരിത്ര്യപ്രസംഗം സഹിക്കുന്നില്ലെന്നുമാണ് പോസ്റ്റില്‍ കുറിച്ചത്. വടകരയിലും വയനാട്ടിലുമുള്പ്പെടെ മണ്ഡലങ്ങളില്‍ ഗ്രൂപ്പിസം കാരണം സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിന് നേതൃത്വത്തെ വിമര്‍ശിച്ച സുധീരനുള്ള മറുപടിയായിരുന്നു ഇത്.
കെ. സുധാകരന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇനി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍ തന്നെ അബ്ദുള്ളക്കുട്ടി കണ്ണൂര്‍ മണ്ഡലം നോട്ടമിട്ട് ചരടുവലിച്ചു. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വരും മുന്‍പ് സ്വയംപ്രഖ്യാപിത സ്ഥാനാര്‍ഥിയായി സുധാകരന് രംഗത്തെത്തിയത് അബ്ദുള്ളക്കുട്ടിയെ ഞെട്ടിച്ചു.
പിന്നീട് കാസര്‍കോടിനായി ശ്രമിച്ചെങ്കിലും ഉണ്ണിത്താന്റെ വരവോടെ ആ വാതിലും അടഞ്ഞു. നേതൃത്വം പൂര്‍ണമായി തഴഞ്ഞതോടെയാണ് മുന്‍ സിപിഎം നേതാവു കൂടിയായ അബ്ദുള്ളക്കുട്ടി നേതൃത്വത്തെ ആക്രമിക്കുന്നത്.ഫേസ്ബുക്ക് പ്രതികരണങ്ങള്‍ അണികളും ഏറ്റെടുത്തതോടെ കോണ്‍ഗ്രസില്‍ വിഴുപ്പലക്കല്‍ സജീവമായി. കെ. സുധാകരന്റെ പ്രചാരണത്തെ ബാധിക്കുന്ന നിലയിലാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: