ന്യൂദൽഹി: സഹോദരനും സഹോദരിയും പ്രധാനമന്ത്രിയെ വിമർശിച്ചു കൊണ്ടേയിരിക്കുന്നു. അവരുടെ പാർട്ടിയിലെ പ്രധാന നേതാക്കളെല്ലാം ബിജെപിയിൽ എത്തിക്കൊണ്ടേയിരിക്കുന്നു. ഏതാണ്ട് എല്ലാ എംഎൽഎമാരും ടിആർഎസ്സിൽ എത്തിയതോടെ കോൺഗ്രസ് വട്ടപ്പൂജ്യമായ തെലങ്കാനയിൽ കോൺഗ്രസിനെ ഞെട്ടിച്ച് മറ്റൊരു പ്രധാന നേതാവ് ബിജെപിൽ.
ഗഡ്വാളിലെ റാണി എന്നറിയപ്പെടുന്ന ധർമവാരം കൊട്ടം അരുണ എന്ന ഡി.കെ. അരുണയാണ് ഇന്നലെ ബിജെപിയിൽ ചേർന്നത്. തെലങ്കാനയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ കുടുംബത്തിൽ നിന്നുള്ള ഈ അമ്പത്തൊമ്പതുകാരി ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
ചടുലമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയയായ അരുണയുടെ അച്ഛൻ ചിറ്റെലം നർസി റെഡ്ഡി, സഹോദരന്മാരായ ചിറ്റലം വെങ്കിടേശ്വർ റെഡ്ഡി, റാംമോഹൻ റെഡ്ഡി എന്നിവർ സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്നു. കോൺഗ്രസ് കുടുംബത്തിൽ നിന്ന് കോൺഗ്രസ് കുടുംബത്തിലേക്ക് തന്നെ മരുമകളായി വന്നതാണ് വർഷങ്ങൾക്കു മുമ്പ് അരുണയുടെ ജീവിതത്തെ മാറ്റി മറിച്ചത്. എംഎൽഎമാരും മന്ത്രിമാരും അടങ്ങിയ കുടുംബമാണ് രണ്ടും.
ഭർത്താവ് ഡി.കെ. ഭരത സിംഹ റെഡ്ഡി, ഭർത്താവിന്റെ അച്ഛൻ ഡി.കെ. സത്യ റെഡ്ഡി, ഭർത്താവിന്റെ സഹോദരൻ ഡി.കെ. സമര സിംഹ റെഡ്ഡി…എല്ലാവരും കോൺഗ്രസിന്റെ സജീവ പ്രവർത്തകർ.
2005ൽ അരുണയുടെ രാഷ്ട്രീയ ജീവിതത്തിൽ ചോരപടർന്നു. നാരായൺപേട്ടിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ അച്ഛനും സഹോദരൻ വെങ്കിടേശ്വർ റെഡ്ഡിയും കൊല്ലപ്പെട്ടു. 1999 മുതൽ ഗഡ്വാളിൽ നിന്ന് നിയമസഭയിലേക്കു മത്സരിക്കുന്നു അരുണ. 2004, 2009, 2014 വർഷങ്ങളിൽ നിയമസഭാംഗം.
അരുണയുടെ ഇളയ സഹോദരൻ റാംമോഹൻ റെഡ്ഡി നേരത്തേ കോൺഗ്രസ് വിട്ട് ടിആർഎസ്സിൽ ചേർന്നിരുന്നു. ഇപ്പോൾ എംൽഎമാർ ഒന്നാകെ കോൺഗ്രസ് വിടുകയും രാഹുൽ അടക്കമുള്ള ദേശീയ നേതാക്കൾ നിസ്സഹായരാവുകയും ചെയ്ത സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് അരുണ പറയുന്നു. ഇനി തെലങ്കാനയിൽ കോണഗ്രസിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ഒരു പ്രതീക്ഷയുമില്ല. ജനങ്ങളും പ്രതീക്ഷ നിറവേറ്റാൻ ബിജെപിക്കേ കഴിയൂ, അരുണ പറഞ്ഞു.
അച്ഛന്റേയും സഹോദരന്റേയും ചോരവീണ നാരായൺപേട്ട് ഉൾപ്പെടുന്ന മഹബൂബ്നഗർ ലോക്സഭാമണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി അരുണയെ പ്രഖ്യാപിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: