കൊച്ചി: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ചെന്ന പരാതിയില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനെതിരെ കേസെടുത്തു. രണ്ടാം പ്രതിയാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മാര്‍ ജേക്കബ് മനത്തോടത്ത്. സഭാ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാംപ്രതിയാക്കി കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
സിറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ ഫാ. ജോബി മപ്രകാവില്‍ നല്കിയ പരാതിയിലാണ് തൃക്കാക്കര പോലീസിന്റെ നടപടി. എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാര്‍പാപ്പ നേരിട്ട് നിയമിച്ചതാണ് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ. അതിരൂപതയില്‍ നടന്ന ഭൂമിക്കച്ചവട വിവാദത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് മാര്‍പാപ്പയ്ക്ക് സമര്‍പ്പിക്കാന്‍ തയാറെടുക്കുന്നതിനിടയിലാണ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ വ്യാജരേഖ കേസ് വരുന്നത്.
2019 ജനുവരി ഏഴ് മുതല്‍ സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് എന്ന സ്ഥാപനത്തില്‍ നടന്ന സിനഡില്‍ മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് ഫാ. ജോബി മപ്രകാവില്‍ നല്കിയ പരാതിയില്‍ ആരോപിക്കുന്നത്.
എറണാകുളത്തെ ചില ബിസിനസുകാരുമായി മാര്‍ ആലഞ്ചേരിക്ക് ഇടപാടുകള്‍ ഉണ്ടെന്നും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക കൈമാറ്റം നടന്നിട്ടുണ്ടെന്നതിനും തെളിവായി ആലഞ്ചേരിയുടെ ചില ബാങ്ക് രേഖകളാണ് സിനഡില്‍ അവതരിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു. ഫാ. പോള്‍ തേലക്കാട്ട് നല്കിയ ഈ രേഖകള്‍ ബിഷപ് മനത്തോടത്താണ് സിനഡില്‍ സമര്‍പ്പിച്ചത്.
രേഖകള്‍ വ്യാജമാണെന്ന മാര്‍ ആലഞ്ചേരിയുടെ വാദം സിനഡ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞെന്നാണ് പരാതിയില്‍ പറയുന്നത്. കെസിബിസി മുന്‍ വക്താവും കത്തോലിക്ക സഭയിലെ മുതിര്‍ന്ന വികാരിയുമായ ഫാ. പോള്‍ തേലക്കാട്ടിനെതിരെ സഭ തന്നെ കേസ് കൊടുത്തതില്‍ വ്യാപകമായ പ്രതിഷേധമുണ്ട്.
ഭൂമി വിവാദം, ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസ് തുടങ്ങിയവയില്‍ സഭാ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരെ ഫാ. പോള്‍ തേലേക്കാട്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. കൂടാതെ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തിയ തെരുവ് സമരത്തില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും സമരവേദിയില്‍ എത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: