ഓച്ചിറ: നാടോടി സംഘത്തിലെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. ഓച്ചിറ സ്വദേശികളായ അനന്തു(20), വിപിന്‍ (20), പ്യാരി(18) എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു.
പ്രധാന പ്രതിയായ മുഹമ്മദ് റോഷനേയും പെണ്‍കുട്ടിയേയും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അവര്‍ ബെംഗളൂരുവിലേക്ക് കടന്നതായിട്ടുള്ള വിവരത്തെ തുടര്‍ന്ന് എസ്ഐ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിടേക്ക് തിരിച്ചു.
സിപിഐ പ്രാദേശിക നേതാവ് മേമന തെക്ക് കന്നിട്ടയില്‍ നവാസിന്റെ മകനാണ് പ്രധാന പ്രതിയായ മുഹമ്മദ് റോഷന്. രണ്ടു മാസം മുമ്പ് റോഷന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. അന്ന് എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ത്തതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. തുടര്‍ന്ന് പല പ്രാവശ്യം ഗുണ്ടകളുടെ ഭീഷണി ഉണ്ടായി. പോലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാലാണ് കേസ് കൊടുക്കാത്തത്, പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ഒന്നരവര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ വാടകവീടിന്റെ ഓട് പൊളിച്ച് അകത്തു കടന്ന് 25,000 രൂപ സംഘം അപഹരിച്ചെന്നും മാതാപിതാക്കള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് നല്കിയ ഉത്തരവില്‍ പറയുന്നത്. കമ്മീഷന് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസ് ഏപ്രില്‍ 25 ന് തിരുവനന്തപുരം കമ്മീഷന് ഓഫീസിലെ സിറ്റിങില്‍ പരിഗണിക്കുമെന്ന് അംഗം കെ. മോഹന്‍കുമാര്‍ അറിയിച്ചു.
ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. താമസിക്കുന്ന ഇടം സുരക്ഷിതമല്ലെന്ന് പറഞ്ഞ് കുടുംബത്തെ കടത്തിക്കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പിന്തുണയുമായി എത്തി. ബിജെപിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: