തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ മാവോയിസ്റ്റ് അടക്കം തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്ത് 1,200 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയില്‍. കൂടുതല്‍ അര്‍ധസൈന്യത്തെ വിന്യസിക്കുന്നത് അവിടെയായിരിക്കും. വോട്ടെടുപ്പ് സുഗമമായി നടത്താന്‍ കൂടുതല്‍ പോലീസിനെ ലഭ്യമാക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുപ്പത്തഞ്ച് കമ്പനി അര്ധസൈന്യത്തെയാണ് ലഭിച്ചിട്ടുള്ളത്. കൂടുതല്‍ പേരെ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മതത്തിന്റെയോ, ജാതിയുടെയോ, അമ്പലത്തിന്റെയോ, പള്ളിയുടെയോ, പേരില്‍ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ടീക്കാറാം മീണ ആവര്‍ത്തിച്ചു. ദൈവത്തിന്റെ പേര് ഉപയോഗിച്ചും വോട്ട് പിടിക്കരുത്.
സംസ്ഥാനത്ത് 24,970 പോളിങ് സ്റ്റേഷനുകളുണ്ട്. നിലവിലുള്ളത് 2.54 കോടി വോട്ടര്‍മാര്‍. ഇതാദ്യമായി 119 ഭിന്നലിംഗക്കാര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടി. 18-19 വയസ്സുള്ള വോട്ടര്‍മാര്‍ 2.61 ലക്ഷം പേര്. 35 മുതല്‍ 50 വരെ വയസ്സു വരെ 46 ശതമാനം വോട്ടര്‍മാരും 80 വയസ്സിനു മുകളില്‍ അഞ്ചു ശതമാനം വോട്ടര്‍മാരുമുണ്ടെന്ന് ടീക്കാറാം മീണ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: