കൊച്ചി: കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിലെ (കെഎംഎംഎല്‍) എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കല്‍) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂവിന് നിയമവിരുദ്ധമായി കൂടുതല്‍ മാര്‍ക്ക് നിശ്ചയിച്ച് നിയമനങ്ങള്‍ നടത്തിയതില്‍ കമ്പനി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഉദ്യോഗാര്‍ത്ഥിയായിരുന്ന എസ്. ഷമീര്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
അടുത്ത മൂന്നു മാസത്തിനകം തുക നല്‍കണമെന്നും അല്ലാത്ത പക്ഷം കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. നിയമനം ലഭിച്ചവരെയെല്ലാം കേസില്‍ കക്ഷിയാക്കിയിട്ടില്ലാത്തതിനാല് നിയമനം റദ്ദാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
എഴുത്തു പരീക്ഷയില്‍ 44.75 മാര്‍ക്കോടെ ഏഴാം റാങ്ക് ലഭിച്ച ഹര്‍ജിക്കാരനെ പിന്തള്ളി 27.75 മാര്‍ക്ക് വാങ്ങിയ 33-ാം റാങ്കുകാരനെയും 21.25 മാര്‍ക്ക് നേടിയ 48-ാം റാങ്കുകാരനെയും നിയമിച്ചെന്നായിരുന്നു ആക്ഷേപം. ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയാണ് ഇവരെ നിയമിച്ചതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്ജിക്കാരന് അഭിമുഖത്തിന് 20 മാര്‍ക്ക് ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് യഥാക്രമം 44, 46 മാര്‍ക്കുകള്‍ ലഭിച്ചു.
മുന്‍വര്‍ഷങ്ങളില്‍ എഴുത്തു പരീക്ഷയ്ക്ക് 100 മാര്‍ക്കും ഇന്റര്‍വ്യൂവിന് 20 മാര്ക്കുമായിരുന്നെങ്കില് ഇത്തവണ എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും 50 മാര്‍ക്ക് വീതമാണ് നിശ്ചയിച്ചത്. ഇതു നിലവിലെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇന്റര്‍വ്യൂ നിലനില്‍ക്കില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: