പത്തനംതിട്ട : മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോകവേ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ കെ.സുരേന്ദ്രന് നാലുമാസത്തെ കാത്തിരിപ്പിനു ശേഷം ശബരിമല ദര്‍ശനം നടത്തി. ഇന്നലെ രാത്രി പന്തളം കൊട്ടാരത്തില്‍ എത്തി കെട്ടുനിറച്ചതിനു ശേഷം രാത്രിയോടെയാണ് പമ്പയിലെത്തിയത്.
വെളുപ്പിനെ അയ്യനെക്കണ്ട് തൊഴുത കെ. സുരേന്ദ്രന് ശബരിമല തന്ത്രി കണ്ഠരര് രാജീവരേയും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. കെ.സുരേന്ദ്രനെ തന്ത്രി പൊന്നാടയണിയിച്ച് സ്വീകരിച്ചു.തൃശൂരില്‍ നിന്നും ബുധനാഴ്ച രാത്രി പന്തളത്തെത്തിയ അദ്ദേഹം തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന് പിള്ളയുടെ വീട്ടിലെത്തിയാണ് കെട്ടുനിറച്ചത്.
ശബരിമലയിലെ ആചാര ലംഘനശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് കഴിഞ്ഞ നവംബര്‍ 17 നാണ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മറ്റ് കേസുകള്‍ ചുമത്തുകയും നേരത്തെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തപ്പോഴുണ്ടായ കേസുകള്‍ കുത്തിപ്പൊക്കുകയും ചെയ്തു. സുരേന്ദ്രന്റെ പേരില്‍ ആദ്യം ചുമത്തിയ കേസുകളില്‍ പലതിലും അദ്ദേഹം പ്രതിപോലും ആയിരുന്നില്ല.
വിവിധകേസുകളില്‍ ജാമ്യമെടുക്കാന്‍ വേണ്ടിയെന്ന പേരില്‍ സുരേന്ദ്രനെ കേരളത്തിലെ പല കോടതികളില്‍ ഹാജരാക്കി. 23 ദിവസമാണ് അദ്ദേഹത്തെ ജയിലില്‍ കിടത്തിയത്. സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: