വാഷിങ്ടണ്‍: ഭീകരതക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ അമേരിക്ക പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വീണ്ടും ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടായാല്‍ അത് ഗുരുതരമായ പ്രശ്നങ്ങള്‍ക്കിടയാക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി.
ജെയ്ഷെ മുഹമ്മദ്, ലഷ്ക്കര്‍ ഇ തൊയ്ബ പോലുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന് കൃത്യമായ നടപടി കൈക്കൊള്ളണം. അങ്ങനെ മേഖലയില്‍ സംഘര്‍ഷം വീണ്ടും വര്‍ധിക്കുന്നില്ലെന്ന് ഉറപ്പാക്കണം, വൈറ്റ് ഹൗസ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭീകരര്‍ക്കെതിരെ തുടര്‍ച്ചയായ, ആത്മാര്‍ഥമായ നടപടിയെടുക്കാതെയിരിക്കുകയും വീണ്ടും ഭീകരാക്രമണമുണ്ടാകുകയും ചെയ്താല്‍ പാക്കിസ്ഥാന് വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. അത് സംഘര്‍ഷം രൂക്ഷമാക്കും. ഇത് രണ്ടു രാജ്യങ്ങള്‍ക്കും ആപത്താണ്. ബലാക്കോട്ടിനു ശേഷം അവര്‍ എന്തു ചെയ്തുവെന്ന് വിശദമായി വിലയിരുത്തേണ്ടതുണ്ടെന്നും യുഎസ് അധികൃതര്‍ പറഞ്ഞു.
അടുത്തിടെ ചില നടപടികള്‍ അവര്‍ കൈക്കൊണ്ടു. ചില ഭീകര സംഘടനകളുടെ സ്വത്ത് മരവിപ്പിച്ചു, ചിലരെ അറസ്റ്റ് ചെയ്തു. ജെയ്ഷെയുടെ ചില ഏജന്‍സികളുടെ നിയന്ത്രണം പിടിച്ചെടുത്തു. മുന്‍പും ഇത്തരം നടപടികളെടുത്തിട്ടുണ്ട്. പക്ഷെ, അറസ്റ്റ് ചെയ്ത ഭീകരരെ മാസങ്ങള്‍ക്കുള്ളില്‍ വിട്ടയയ്ക്കുന്നതാണ് കണ്ടിട്ടുള്ളത്. ഭീകരരെ രാജ്യത്തെവിടെയും സഞ്ചരിക്കാന്‍ അവര്‍ അനുവദിക്കുന്നുമുണ്ട്.
കൂടുതല്‍ ശക്തമായ നടപടി വേണം. മറ്റു പങ്കാൡകളുമായി ചേര്‍ന്ന് അമേരിക്ക പാക്കിസ്ഥാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. അവര്‍ക്ക് സാമ്പത്തിക ആശങ്കകളുണ്ട്. ആ സാഹചര്യത്തില്‍ ഇക്കാര്യത്തിലാകണം അമേരിക്ക നടപടിയെടുക്കേണ്ടതെന്നാണ് സാമ്പത്തിക കര്‍മസമതിയുടെ നിര്‍ദേശം. അന്താരാഷ്ട്ര സമൂഹത്തിനൊപ്പം നില്ക്കുന്ന രാജ്യമാകണോ അതോ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടണോയെന്ന് പാക്കിസ്ഥാന് സ്വയം തീരുമാനിക്കണം, യുഎസ് അധികൃതര്‍ വ്യക്തമാക്കി.
ചൈന പാക്കിസ്ഥാനെ രക്ഷിക്കരുത്
പാക്കിസ്ഥാനെ രക്ഷിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ചൈനയ്ക്കുണ്ടെന്ന് അമേരിക്ക. ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ശ്രമം ചൈന തടഞ്ഞതില്‍ നിരാശയുമുണ്ട്.
ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പാക്കിസ്ഥാനു മേല്‍ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം സമ്മര്‍ദ്ദം ചെലുത്താനുള്ള ഉത്തരവാദിത്തവും ചൈനയ്ക്കുണ്ടെന്നും യുഎസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: