ന്യൂദല്‍ഹി : അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ യുദ്ധ വിമാനങ്ങളിലെ മിസൈലുകള്‍ പുതുക്കണമെന്ന് വ്യോമസേന. ബലാകോട്ട് വ്യോമാക്രമണത്തിനുശേഷം ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ എഫ് 16 യുദ്ധ വിമാനങ്ങളുമായുള്ള പാക് പ്രകോപനം വര്‍ധിച്ചിരിക്കുകയാണ്. ഇത് തടയുന്നതിന് വേണ്ടിയാണ് വ്യോമ സേന പുതിയ മിസൈല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന മിസൈലുകള്‍ക്ക് എപ്പോഴും നിശ്ചിത കാലാവധിയാണ് ഉള്ളത്. പോര് വിമാനങ്ങളില്‍ ഘടിപ്പിക്കാതെ സൂക്ഷിച്ചാല്‍ ഇവ ഏറെക്കാലം കുഴപ്പമില്ലാതെ സൂക്ഷിക്കാം. എന്നാല്‍, പോര്‍വിമാനത്തില്‍ ഘടിപ്പിപ്പിച്ചു പറക്കുമ്പോള്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ഇവയുടെ ഗുണം ഇല്ലാതാകും. അതിനാല്‍ പുതിയ മിസൈലുകള്‍ വേണമെന്നുമാണ് സേന വ്യക്തമാക്കുന്നത്. പ്രധാനമായും പോര്‍വിമാനങ്ങളിലെ എയര്‍ ടു എയറിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം.
ബലാകോട്ടെ ഇന്ത്യന്‍ തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാന്റെ പക്കലുള്ള എല്ലാ എഫ് 16 പോര്‍വിമാനങ്ങളും ഇന്ത്യയോട് ചേര്‍ന്നുള്ള വ്യോമതാവളത്തില്‍ എത്തിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ വ്യോമതാവളങ്ങളില്‍ പോര്‍വിമാനങ്ങളുടെ എണ്ണം ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ഇന്ത്യന്‍ തിരിച്ചടികളെ ഭയന്ന് അതിര്‍ത്തിക്ക് സമീപത്തുള്ള പരിശീലന കേന്ദ്രങ്ങളും മറ്റും ഭീകരര്‍ മറ്റു ഭാഗങ്ങളിലേക്ക് മാറ്റിയതായി അടിത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ താവളങ്ങള്‍ കൃത്യമായി മനസ്സിലാക്കി ആക്രമിക്കാന്‍ പുതിയ മിസൈലുകള്‍ വേണമെന്നാണ് സേനയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: