ന്യൂദല്‍ഹി: വിവാദ വജ്ര വ്യാപാരി നീരവ് മോദിയെ ആറു മാസത്തിനകം ബ്രിട്ടനില്‍ നിന്ന് ഇന്ത്യക്ക് വിട്ടുകിട്ടിയേക്കും. വിജയ് മല്ല്യക്കേസിനേക്കാള് വ്യത്യസ്തമാണെന്നും അതിനാല്‍ നീരവിനെ വിട്ടുകിട്ടാന്‍ അത്രയേറെ വൈകില്ലെന്നുമാണ് എന്‍ഫോഴ്സ്മെന്റും സിബിഐയും കരുതുന്നത്.
നീരവ്ക്കേസില് കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് കൂടുതല്‍ ശക്തവും വ്യക്തവുമായ തെളിവുകളുണ്ടെന്നാണ് ഏജന്‍സികള്‍ കരുതുന്നത്. ഇത്തരം കാര്യങ്ങളില്‍ രണ്ടു രാജ്യങ്ങളിലും സമാന നിയമം ഉണ്ടാകണമെന്നും കുറ്റവാളികളെ കൈമാറുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലുണ്ട്. നീരവിന്റെ കേസില്‍ ഇതുമുണ്ട്.
സിബിഐയും എന്‍ഫോഴ്സ്മെന്റും വിശദമായ കുറ്റപത്രങ്ങളാണ് സമര്‍പ്പിച്ചത്. വ്യാജരേഖകള്‍ ചമയ്ക്കലിനുള്ള തെൡവുകള്‍, ഇമെയില്‍ സന്ദേശങ്ങള്‍, ബാങ്കുകളില്‍ നിന്ന് പണം അയച്ചതിന്റെ തെൡവുകള്‍, കള്ളപ്പണം വെളുപ്പിക്കാന്‍ ബ്രിട്ടനില്‍ അടക്കം പതിനഞ്ചിലേറെ രാജ്യങ്ങളില്‍ വ്യാജകമ്പനികള്‍ തുടങ്ങിയത് എന്നീ വിവരങ്ങളെല്ലാം ബ്രിട്ടന് കൈമാറിയിട്ടുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയ 13,000 കോടിയില്‍ 7000 കോടി പോയ വഴിയും കണ്ടെത്തിയിട്ടുണ്ട്.
നീരവിന്റെ 1873 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. ഇതിനു പുറമേ വിദേശരാജ്യങ്ങളിലുള്ള 970 കോടിയുടെ സ്വത്തും കണ്ടുകെട്ടി. കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ്, ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ പരമ ദയനീയമാണ് തുടങ്ങിയ വാദങ്ങള്‍ നീരവിന് ഉന്നയിക്കാനാകില്ല. കാരണം മല്ല്യ ഉന്നയിച്ച ഇത്തരം വാദങ്ങള്‍ ബ്രിട്ടീഷ് കോടതി നേരത്തെ തള്ളിയതാണ്. തുടര്‍ന്നാണ് മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഡിസംബറില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടത്.
അറസ്റ്റിലായത് അക്കൗണ്ട് തുറക്കുമ്പോള്‍
ലണ്ടന്‍: നീരവ് മോദി അറസ്റ്റിലായത് ലണ്ടനിലെ മെട്രോ ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ എത്തിയ സമയത്ത്. സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ പൊടുന്നനെയുള്ള നീക്കം നീരവിനെയും അഭിഭാഷകരെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.
അഭിഭാഷകരും പോലീസുമായുണ്ടായ ധാരണ പ്രകാരം ഇദ്ദേഹത്തെ 25ന് അറസ്റ്റ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അഞ്ചു ദിവസം മുന്‍പ് അറസ്റ്റ് ചെയ്തു. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലെ ജില്ലാ ജഡ്ജി മാരി മലോണാണ് നീരവിനെ റിമാന്‍ഡ് ചെയ്തതെങ്കിലും കേസില്‍ ഇനി വാദം കേള്‍ക്കുന്നത് ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്‍ബുത്നോട്ടാണ്. ഇവരാണ് വിജയ് മല്ല്യക്കേസില് വാദം കേട്ടതും.
നീരവിന്റെ മകന് അഞ്ചു വര്‍ഷമായി ലണ്ടനിലെ സ്കൂളിലാണ് പഠിക്കുന്നത്.
നീരവ് മോദിയെ മടക്കിയെത്തിക്കാന്‍ ശ്രമം
ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ പറ്റിച്ച് 13,000 കോടി രൂപയുമായി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയെ ബ്രിട്ടനില്‍ നിന്ന് ഇന്ത്യയില്‍ മടക്കിയെത്തിക്കാന്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും ആദായ നികുതി വകുപ്പും ഒത്തുചേര്‍ന്ന് തീവ്രശ്രമം. ഇതിനൊപ്പം തട്ടിപ്പിലെ പങ്കാളി, നീരവിന്റെ അമ്മാവന് മെഹുല്‍ ചോക്സിയെയും തിരികെയെത്തിക്കാന്‍ ശ്രമമുണ്ട്.
മൂന്ന് ഏജന്‍സികളിലെയും പ്രമുഖര്‍ ഉള്‍പ്പെട്ട സംഘം ഇപ്പോള്‍ ലണ്ടനിലുണ്ട്. നീരവിനെ മടക്കി ലഭിക്കാനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് ഈ സംഘമാണ്. ലണ്ടനില്‍ അറസ്റ്റിലായ നീരവ് ഇപ്പോള്‍ ജയിലിലാണ്. ചോക്സിയെ മടക്കി ലഭിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ എന്‍ഫോഴ്സ്മെന്റ് സംഘം ഉടന്‍ ആന്റിഗ്വയിലേക്ക് പോകും. ആന്റിഗ്വന്‍ പൗരത്വമെടുത്ത ചോക്സി ഇപ്പോള്‍ അവിടെയുണ്ട്.
പ്ലാസ്റ്റിക് സര്‍ജറിക്കും ശ്രമിച്ചു
കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ രക്ഷപ്പെട്ടാന്‍ നീരവ് പതിനെട്ടടവും പയറ്റിയെന്ന് റിപ്പോര്‍ട്ടുകള്‍. ശാന്തസമുദ്രത്തിലെ വനതു എന്ന ചെറു ദ്വീപ് രാഷ്ട്രത്തിലെ പൗരത്വമെടുക്കാന്‍ ശ്രമിച്ചു, നടന്നില്ല. സിംഗപ്പൂരില്‍ സ്ഥിരം താമസിത്തിനുള്ള അനുമതി തേടി. ബ്രിട്ടനല്ലാതെ മൂന്നാമതൊരു രാജ്യത്ത് സുരക്ഷിതതാമസം ഉറപ്പാക്കാന്‍ നിയമവിദഗ്ധരുടെ സഹായം തേടി. തന്റെ രൂപം മാറ്റാന്‍ പ്ളാസ്റ്റിക് സര്‍ജറിക്കു പോലും നീരവ് പദ്ധതിയിട്ടു. കാരണം ഇയാള്‍ അറസ്റ്റിനെ അത്രയ്ക്ക് ഭയന്നു. പക്ഷെ മുഴുവന്‍ നീക്കങ്ങളും പാളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: