ന്യൂദല്‍ഹി: ”ആരെങ്കിലുമൊരാള്‍ മത്സരിക്ക്”, ഗുലാം നബി ആസാദ് ആവുന്നത്ര പറഞ്ഞ് ഇരുവശത്തേക്കും നോക്കി. എല്ലാവരും തലകുനിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഹരിയാനയിലെ സ്ഥിതിയാണിത്. ദല്‍ഹിയില്‍ കഴിഞ്ഞ പത്തൊമ്പതിന് എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന ഹരിയാന ഏകോപന സിമിതി യോഗത്തിലാണ് ഗുലാം നബിക്ക് ഈ അനുഭവമുണ്ടായത്.
പത്ത് ലോക്സഭാ മണ്ഡലങ്ങള്‍, മെയ് 12ന് പോളിങ്. ഹരിയാനയിലെ കാര്യം തീര്‍ത്താല്‍ കുറച്ചു കൂടി സങ്കീര്‍ണായ മറ്റു പ്രശ്നങ്ങളിലേക്ക് കടക്കാമെന്നാണ് ഹൈക്കമാന്‍ഡ് കരുതിയിത്. എന്നാല്‍, മത്സരിക്കാന്‍ ആര്‍ക്കും താത്പര്യമില്ല.അടുത്തിടെ ജിന്‍ഡ് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍ വിജയത്തിനു പിന്നാലെ പാര്‍ട്ടിയില്‍ അടി രൂക്ഷം.
എല്ലാം പറഞ്ഞു തീര്‍ക്കാന്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കിയെന്നു പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ അതു പിരിച്ചുവിട്ടതായും അറിയിപ്പു വന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ മറ്റൊരു നേതാവ് കുല്‍ദിപ് ബിഷ്ണോയി ഇടഞ്ഞതാണ് കുഴപ്പമായത്. ഗുലാം നബി വിളിച്ച യോഗം കുല്‍ദീപ് ബഹിഷ്കരിച്ചു. മുതിര്‍ന്ന നേതാക്കളായ നവിന് ജിന്‍ഡാല്‍, കുല്‍ദീപ് ശര്‍മ, കുമാരി ഷെല്‍ജ എന്നിവര്‍ക്കൊന്നും ലോക്സഭയിലേക്ക് മത്സരിക്കാന്‍ താത്പര്യമില്ല.
സിര്‍സയില്‍ മത്സരിക്കാനൊരുങ്ങുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അശോക് തന്‍വാറിന്റെ സ്ഥാനാര്‍ഥിത്വം മാത്രമാണ് ഉറപ്പായത്. മറ്റുള്ളവരോടു ചോദിക്കുമ്പോള്‍ എല്ലാവര്ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിച്ചാല്‍ മതിയെന്നാണ് മറുപടി. ജിന്‍ഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ജനനായക് ജനതാ പാര്‍ട്ടിയാണ് രണ്ടാമതെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: