രണ്ടുതവണ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം.കെ. രാഘവനെ തന്നെയാണ് യുഡിഎഫ് കോഴിക്കോട്ട് അങ്കത്തിനായി ഇറക്കിയിരിക്കുന്നത്. കോഴിക്കോട് നോര്‍ത്ത് മണ്ഡലം എംഎല്‍എ എ. പ്രദീപ് കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.
ഇടതു-വലതു മുന്നണികളുടെ വികസനവിരുദ്ധ നിലപാടുകളും ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളും മണ്ഡലത്തില്‍ ബിജെപിക്കും എന്‍ഡിഎയ്ക്കും അനൂകൂല മണ്ണൊരുക്കിയിട്ടുണ്ട്. കേന്ദ്രപദ്ധതികള്‍ സ്വന്തം ക്രെഡിറ്റിലാക്കാനുള്ള ശ്രമമാണ് എംപി നടത്തുന്നതെന്ന ആരോപണം നേരെത്ത തന്നെ ഉയര്‍ന്നിട്ടുണ്ട്. മറ്റാരെയും മത്സരരംഗത്തിറക്കാനില്ലാതെ സിറ്റിംഗ് എംഎല്‍എയെ രംഗത്തിറക്കേണ്ടി വന്ന സിപിഎം ഗതികേടും ഇതിനകം ചര്‍ച്ചയായിക്കഴിഞ്ഞു.
മണ്ഡലത്തില്‍ നിന്ന് ഇതുവരെ ആര്‍ക്കും തുടര്‍ച്ചയായി മൂന്നുതവണ വിജയം നേടാനായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 2009ല്‍ 838 വോട്ടിനാണ് എം.കെ. രാഘവന് സിപിഎമ്മിലെ പി.എ. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കാണ് റിയാസ് പരാജയപ്പെടാന്‍ കാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2014ല്‍ വീണ്ടും മത്സരത്തിന് ഇറങ്ങിയ രാഘവന് ഭൂരിപക്ഷം 16,883 ആയി ഉയര്‍ത്തി. രാഘവന് 3,97,615 വോട്ടു നേടിയപ്പോള്‍ എ. വിജയരാഘവന് 380732 വോട്ട് നേടി. ബിജെപിയുടെ സി.കെ. പത്മനാഭന് 1,15,760 വോട്ടുകളും നേടി.
ബാലുശ്ശേരി, കൊടുവള്ളി, എലത്തൂര്‍, കുന്ദമംഗലം, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളാണ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ പരിധിയില്‍പ്പെടുന്നത്. 2014ല്‍ ബാലുശ്ശേരി, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, കൊടുവള്ളി മണ്ഡലങ്ങളില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. എലത്തൂര്‍, ബേപ്പൂര്‍, കുന്ദമംഗലം മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായുള്ളൂ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് ഒഴികെ മറ്റ് ആറുമണ്ഡലത്തിലും എല്‍ഡിഎഫാണ് വിജയിച്ചത്. എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക് ജനതാദള്‍ തിരിച്ചെത്തിയ സാഹചര്യം എല്‍ഡിഎഫിന് പ്രതീക്ഷയേകുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളാണ് ബിജെപിക്ക് പ്രതീക്ഷയേകുന്നത്. രണ്ടു ലക്ഷത്തിനടുത്ത് വോട്ടുകളാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: