പത്തനംതിട്ട/കോട്ടയം: വിദേശത്തു മരിച്ച യുവാവിന്റെ മൃതദേഹത്തിന് പകരം എത്തിച്ചത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം. കോന്നി കുമ്മണ്ണൂര്‍ ഈട്ടിമൂട്ടില്‍ വീട്ടില്‍ അബ്ദുള്‍ റസാഖിന്റെ മകന് റഫീഖി (39)ന്റെ മൃതദേഹത്തിന് പകരമാണ് യുവതിയുടെ മൃതദേഹം കൊണ്ടുവന്നത്. തുടര്‍ന്ന് ഇത് കോട്ടയം മെഡി. കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 18നാണ് റഫീഖ് മരിച്ചത്. സര്‍ക്കാര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം സൗദിയിലെ അബഹ എയര്‍പോര്‍ട്ടില്‍ നിന്ന് ജിദ്ദയിലും അവിടെ നിന്ന് നെടുമ്പാശേരിയിലും എത്തിച്ചു. 20ന് രാവിലെ പിതാവ് അബ്ദുള്‍ റസാഖ് മൃതദേഹം ഏറ്റുവാങ്ങി നാട്ടിലെത്തിച്ചു. സംസ്കാരത്തിനായി പള്ളിയിലെത്തിച്ച് ശവപ്പെട്ടി തുറന്നു പുറത്തെടുത്തപ്പോഴാണ് മാറിപ്പോയതായി മനസിലായത്. ലഭിച്ച മൃതദേഹം 42 വയസുള്ള സ്ത്രീയുടേതായിരുന്നു. അതേസമയം, റഫീഖിന്റെ മൃതദേഹം ശ്രീലങ്കയില്‍ എത്തിയതായും പറയുന്നു.
മൃതദേഹത്തിനൊപ്പം നല്കിയ രേഖകള്‍ ശരിയായിരുന്നെങ്കിലും എംബാം ചെയ്ത പെട്ടിയുടെ നമ്പറും സീലും മാറിയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. 35ാം നമ്പര്‍ പെട്ടിക്ക് പകരം 32-ാം നമ്പര്‍ പെട്ടിയാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. എംബാം ചെയ്തപ്പോള്‍ മാറിപ്പോയതോ, കാര്‍ഗോ സെക്ഷനിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവോ ആണെന്നാണ് സംശയം.
ബന്ധുക്കള്‍ ഉടന്‍ തന്നെ റവന്യൂ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. കളക്ടറുടെ നിര്‍ദേശപ്രകാരം മൃതദേഹം മൂന്നു ദിവസത്തേക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. റഫീഖിന്റെ ഭാര്യ: സുറുമിമോള്. റയ്ഹാന് ഏക മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: