ഓച്ചിറ: പോലീസ് ധാര്‍ഷ്ട്യത്തിനെതിരെ പ്രതികരിച്ച് സുരേഷ്ഗോപി എംപി. ഓച്ചിറയില്‍ സിപിഐ നേതാവിന്റെ മകനും കൂട്ടരും തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ അച്ഛനമ്മമാരെ കണ്ട് ആശ്വസിപ്പിക്കാന്‍ എത്തിയ എംപിയോട് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും പരാതിപ്പെടുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണമെന്ന് എംപി ആവശ്യപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമെന്ന പേര് പറഞ്ഞ് അവര്‍ എത്താന്‍ തയാറായില്ല. ഇതോടെ എംപി പോലീസുദ്യോഗസ്ഥരെത്തിയേ മടങ്ങൂ എന്ന നിലപാടെടുത്തു. പോലീസ് നിലപാടിനെതിരെ ദേശീയപാത ഉപരോധം ഉള്‍പ്പെടെയുള്ള സമരത്തിന് നാട്ടുകാര്‍ തയാറായെങ്കിലും സുരേഷ്ഗോപി ഇടപെട്ട് നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഒടുവില്‍ എസ്ഐ സ്ഥലത്തെത്തി നടപടികള്‍ വിശിദീകരിച്ചതോടെയാണ് സ്ഥിതി ശാന്തമായത്.
നാവെടുത്താല്‍ നവോത്ഥാനത്തിനു വേണ്ടി ആഹ്വാനം ചെയ്യുന്നവര്‍ അന്നത്തിന് വക തേടി എത്തുന്നവരെ ആട്ടിപ്പായിച്ചാണോ നവോത്ഥാനമുണ്ടാക്കുന്നതെന്ന് സുരേഷ് ഗോപി എം പി ചോദിച്ചു.
രണ്ടു മാസത്തിനു മുമ്പ് കുട്ടിയെ തട്ടിക്കൊണ്ടു പോയപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇന്നത്തെ അവസ്ഥയ്ക്ക് വഴിവെച്ചത്. മകളെ നഷ്ടപ്പെട്ട അച്ഛന് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോള്‍ എല്ലാം പെറുക്കി സ്ഥലം വിടണമെന്ന പരുഷവാക്കാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതാണോ ദൈവത്തിന്റെ സ്വന്തം നാടെന്ന് അദ്ദേഹം ചോദിച്ചു. വടക്ക് നടക്കുന്ന പ്രശ്നങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍ സ്വന്തം മൂക്കിനു താഴെ നടന്ന സംഭവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ഇത്തരം സാമൂഹിക വിപത്തുകളെ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ആലപ്പുഴ ജില്ലാപ്രസിഡന്റ് കെ. സോമന് തുടങ്ങിയ നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു
കൊല്ലം: ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച ശേഷം രാജസ്ഥാന് സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. അതീവ ഗൗരവമുളള സംഭവമായതിനാല്‍ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദീകരിച്ച് 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും വനിതാ കമ്മീഷന് അംഗം അഡ്വ:എം.എസ്. താര ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: