പത്തനംതിട്ട : പെരുന്തേനരുവി ഡാം തുറന്നത് മദ്യലഹരിയിലെന്ന് പിടിയിലായ യുവാവ് മൊഴി നല്കി. വെച്ചൂച്ചിറ ഇടത്തിക്കാവ് പെരുങ്ങാവില്‍ അനീഷ് ജോസിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്ന ഡാമിന്റെ ഷട്ടര്‍ തകര്‍ക്കപ്പെട്ടെന്ന കൈസ്ഇബിയുടെ വാദം പൊളിക്കുന്നതാണ് പ്രതിയുടെ മൊഴി. കൂടാതെ ഷട്ടറിന്റെ റിമോര്‍ട്ട് ആര്‍ക്കും എടുക്കാവുന്ന തരത്തില്‍ വച്ചത് യുവാവിന് മദ്യലഹരിയില്‍ ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ അവസരമൊരുക്കിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ അമ്മ ഇതിനെല്ലാം സാക്ഷിയായിരുന്നു.
കഴിഞ്ഞ 12ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. അമിതമായി മദ്യപിച്ച ഡാമിന് സമീപമെത്തിയ ഇയാള്‍ ഡാം തുറക്കാനും അടയ്ക്കാനും ഉപയോഗിക്കുന്ന റിമോര്‍ട്ട് കണ്ട്രോള് കൊണ്ടാണ് ഒന്നരമീറ്ററോളം ഷട്ടര്‍ ഉയര്‍ത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളം കുതിച്ചൊഴുകാന്‍ തുടങ്ങിയതോടെ ഇയാള്‍ ഭയന്നു സ്ഥലം വിട്ടു. ഡാം ഷട്ടര്‍ തുറന്നുവിടും മുമ്പ് റോയി എന്നയാളുടെ വള്ളം തീവച്ചു നശിപ്പിച്ചിരുന്നു. മദ്യലഹരിയില്‍ അനീഷ് ഇതിനു മുമ്പും പല പ്രവര്‍ത്തികളും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
ഡാം നിര്‍മ്മാണ കാലയളവില്‍ പെരുന്തേനരുവിയില്‍ ജോലി ചെയ്തിരുന്ന അനീഷിന് ഷട്ടര്‍ തുറക്കാനുള്ള റിമോര്‍ട്ട് പ്രവര്‍ത്തിപ്പിക്കാനും അറിയാമായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്പി ജി. ജയദേവിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. ജോസ്, തിരുവല്ല ഡിവൈഎസ്പി ജെ. ഉമേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: