ബംഗളുരു: തെന്നിന്ത്യന്‍ താരം പ്രകാശ് രാജിനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. മുന്‍കൂര്‍ അനുമതി വാങ്ങാതെ മൈക്കുപയോഗിച്ച് പൊതുപരിപാടിയില്‍ വോട്ടഭ്യര്‍ത്ഥിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഫ്ളൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തിയാണ് പോലീസിന് പരാതി നല്‍കിയത്.
മാര്‍ച്ച് 12ന് മഹാത്മാഗാന്ധി സര്‍ക്കിളില്‍ പൊതു പരിപാടിക്കിടെയായിരുന്നു സംഭവം. എഴുത്തുകാരും ആക്ടിവിസ്റ്റുകളും കലാകാരന്മാരും പങ്കെടുത്ത പരിപാടിക്കിടെ പ്രകാശ് രാജ് മെക്കിലൂടെ വോട്ടഭ്യര്‍ത്ഥന നടത്തുകയായിരുന്നു. പ്രകാശ് രാജിന്റെ പ്രസംഗം ചിലര്‍ റെക്കോര്‍ഡ് ചെയ്ത് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഫ്ളൈയിംഗ് സ്ക്വാഡ് പ്രകാശ് രാജിനെതിരെ നടപടി എടുക്കുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗലുരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് പ്രകാശ് രാജ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതുവരെ 2337 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് കര്‍ണാടകയില്‍ മത്സരിച്ചത്. എന്നാല്‍ ഇതുവരെ രണ്ടു പേര് മാത്രമാണ് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളോടുള്ള കര്‍ണാടകയിലെ വോട്ടര്‍മാരുടെ മനോഭാവം ഇതില്‍ നിന്നും മനസിലാക്കാവുന്നതാണ്.
1967ല്‍ മൈസൂര്‍ ആയിരുന്നപ്പോള്‍ കര്‍ണാടക മണ്ഡലത്തില്‍ നിന്ന് വിജയിച്ച ദിനകര ദേശായിയാണ് അവസാനമായി വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി. സുഗന്ധി മുരുഗപ്പ സിദ്ധപ്പയാണ് അദ്ദേഹത്തിന് മുമ്പ് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി. 1957ല്‍ ബീജാപ്പൂര്‍ നോര്‍ത്തില്‍ നിന്നാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: