ന്യൂദല്‍ഹി : ബലാകോട്ട് വ്യോമക്രമണത്തില്‍ കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ബലാകോട്ട് ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചതില്‍ സംശയിച്ചുകൊണ്ടുള്ള പിത്രോഡയുടെ ചോദ്യം വിവാദമായിരുന്നു. ഇതിനെതുടര്‍ന്നാണ് ജെയ്റ്റിലിയുടെ ഈ വിമര്‍ശനം.
ഇതോടൊപ്പം മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ എട്ട് ഭീകരരായിരുന്നു. അതിന്റെ പേരില്‍ പാക്കിസ്ഥാനെ ഒന്നടങ്കം കുറ്റപ്പെടുത്തേണ്ടതുണ്ടോയെന്ന് പിത്രോഡ ചോദിച്ചിരുന്നു. എന്നാല്‍ ലോകത്തിലെ ഒരു രാജ്യവും ഇത്തരത്തില്‍ പറയില്ല. ഞങ്ങള്‍ ചെയ്തത് തെറ്റാണെന്നാണ് പിത്രോഡ വിശ്വസിക്കുന്നത്. ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോ- ഓപ്പറേഷന് പോലും ഇത്തരത്തില്‍ പ്രതികരിക്കില്ല. പാക്കിസ്ഥാന് മാത്രമാണ് ഈ കാഴ്ചപ്പാട് ഉണ്ടാവുകയെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ പാര്‍ട്ടിയുട പ്രത്യയ ശാസ്ത്രത്തില്‍ അടിയുറച്ചു നില്ക്കുന്നവര് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പിത്രോഡയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ ഈ പ്രസ്താവന സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജ്യം ഇതിന് മാപ്പ് നല്‍കില്ലെന്നാണ് മോദി പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: