കൊച്ചി: ജിഎസ്ടി നിലവില്‍ വന്നെങ്കിലും പഴയ വാറ്റ് നിയമപ്രകാരമുള്ള കുടിശ്ശികയും പിഴയും ഈടാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ വ്യാപാരികള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഫയലില്‍ സ്വീകരിച്ചു.
എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ഡിവിഷന് ബെഞ്ച് അനുവദിച്ചില്ല. നികുതി നിര്‍ണയവും പിഴ കണക്കാക്കലും പൂര്‍ത്തിയാക്കിയ കേസുകളില്‍ കുടിശ്ശികയുടെ 20 ശതമാനം തുക അടച്ചാല്‍ റിക്കവറി നടപടികള്‍ക്ക് സ്റ്റേ ലഭിക്കുമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
20 ശതമാനം തുക കണക്കാക്കി ഇതിന്റെ പകുതി മാര്‍ച്ച് 30 ന് മുമ്പും ബാക്കി ഏപ്രില്‍ 30നകവും അടയ്ക്കണം. നോട്ടീസ് ഘട്ടത്തിലുള്ള കേസുകളില്‍ നികുതി, പിഴ നിര്‍ണയ നടപടികളുമായി ആദായ നികുതി വകുപ്പിന് മുന്നോട്ടു പോകാനാവുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. അപ്പീലുകള്‍ വിശദമായ വാദത്തിനായി മേയ് 27ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: