കൊച്ചി: കാരക്കോണം ഡോ. സോമര്‍വെല്‍ മെമ്മോറിയല്‍ മെഡി. കോളജിലെ സമുദായ സംവരണ ക്വാട്ടയില്‍ 11 പേര് നേടിയ പ്രവേശനം റദ്ദാക്കിയ പ്രവേശന മേല്‍നോട്ട സമിതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവുകള്‍ ഹൈക്കോടതി റദ്ദാക്കി. ഹര്‍ജി പരിഗണിക്കവെ സമുദായ സംവരണത്തിന് ഹാജരാക്കിയ സാക്ഷ്യപത്രം വ്യാജമല്ലെന്നും ഇതില്‍ തീരുമാനമെടുക്കും മുമ്പ് പ്രവേശന മേല്‍നോട്ട സമിതിയും സര്‍ക്കാരും തങ്ങളെ കേട്ടില്ലെന്നും പകരം മൊഴി രേഖപ്പെടുത്തക മാത്രമാണ് ചെയ്തതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദങ്ങള്‍ ഹൈക്കോടതി ശരിവച്ചു.
പ്രവേശന മേല്‍നോട്ട സമിതിയുടെ അന്വേഷണം ശരിയായിരുന്നില്ലെന്നും പ്രവേശനം ലഭിച്ച കുട്ടികളെ വിളിച്ചു വരുത്തിയപ്പോള്‍ അഭിഭാഷകരെയോ മുതിര്‍ന്നവരെയോ ഒപ്പം കൂട്ടാന്‍ അനുവദിച്ചില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ക്രോസ് വിസ്താരത്തിന് അവസരം നല്കേണ്ടിയിരുന്നു. ഈ കുട്ടികളുടെ വാദം സര്‍ക്കാരും കേട്ടില്ല. ഈ സാഹചര്യത്തില്‍ വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ചു വിഷയം പ്രവേശന മേല്‍നോട്ട സമിതിക്ക് തിരിച്ച് അയക്കുകയാണ് വേണ്ടതെങ്കിലും കാലതാമസം ഒഴിവാക്കാന്‍ ഹൈക്കോടതി വിഷയം നേരിട്ട് പരിഗണിക്കുകയാണെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സിഎംഎസ് ആംഗ്ലിക്കന്‍ സഭ സിഎസ്ഐയുടെ ഭാഗമല്ല, സ്വതന്ത്ര സഭയാണെന്നാണ് പ്രവേശന മേല്‍നോട്ട സമിതിയുടെ കണ്ടെത്തല്‍. ഇതൊന്നും നോക്കേണ്ടിയിരുന്നില്ല. മറിച്ച് ബിഷപ്പ് നല്കിയ സാക്ഷ്യപത്രം സാധുവാണോയെന്നായിരുന്നു പരിശോധിക്കേണ്ടിയിരുന്നത്. ഹര്‍ജിക്കാരില്‍ ഒമ്പതുപേര്‍ സിഎംഎസ് ആംഗ്ലിക്കന്‍ സഭക്കാരല്ലെന്നും മിക്കവരും 2017നുശേഷം ഈ സഭയില്‍ ചേര്‍ന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ട്ടിഫിക്കറ്റ് സാധുവല്ലെന്ന് സമിതി വിലയിരുത്തിയത്. ഏതു പൗരനും ഇഷ്ടമുള്ള സഭ തിരഞ്ഞെടുക്കാനാവുമെന്നിരിക്കെ ഇത്തരം നിരീക്ഷണങ്ങള്‍ അപ്രസക്തമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് ഇവരുടെ പ്രവേശനം ശരിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: