ബ്രസ്സല്‍സ്: റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്രൊയേഷ്യയും ബെല്‍ജിയവും യൂറോപ്യന്‍ ചാമ്പ്യന്‍സ് യോഗ്യത മത്സരങ്ങളില്‍ പൊരുതിക്കയറി വിജയം നേടി. ലോകകപ്പ് ഫൈനലിസ്റ്റായ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അസര്‍ബൈജാനെ തോല്‍പ്പിച്ചു.
ബെല്‍ജിയം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ പരാജയപ്പെടുത്തി. ഏദന്‍ ഹസാഡിന്റെ ഇരട്ട ഗോളാണ് ബെല്‍ജിയത്തിന് വിജയമൊരുക്കിയത്.
2016ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിനും യോഗ്യത നേടാന്‍ കഴിയാതെപോയ ഹോളണ്ട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ബെലോറസിനെ തോല്‍പ്പിച്ചു. രണ്ട് ഗോള്‍ നേടുകയും മറ്റ് രണ്ട് ഗോളുകള്‍ക്ക് അവസരമൊരുക്കുകയും ചെയ്ത മെംഫിസാണ് ഹോളണ്ടിന്റെ വിജയശില്‍പ്പി.
മറ്റൊരു മത്സരത്തില്‍ സൈപ്രസ് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് സാന്‍ മാരിനോയെ തോല്‍പ്പിച്ചു.
സ്കോട്ട്ലന്‍ഡിന് തോല്‍വി
അസ്താന: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ സ്കോട്ട്ലന്‍ഡിന് നാണംകെട്ട തോല്‍വി. ഗ്രൂപ്പ് ഒന്നില്‍ അവര്‍ ലോക 117-ാം റാങ്കുകാരായ കസാക്സ്ഥാനോട് മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങി.
തുടക്കത്തില്‍ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി കസാക്സ്ഥാന്‍ സ്കോട്ടലന്‍ഡിനെ ഞെട്ടിച്ചു. യൂറി പെര്ട്ട്സുഖും യാന്‍ വോറോഗോവ്സ്കിയുമാണ് സ്കോട്ട്ലന്‍ഡിന്റെ വലകുലുക്കിയത്. രണ്ടാം പകുതിക്ക് ആറു മിനിറ്റുള്ളപ്പോള്‍ സൈനുഡിനോവിന്റെ ഹെഡറിലൂടെ കസാക്സ്ഥാന്‍ മൂന്നാം ഗോളും കുറിച്ചു.
കളിക്കാരുടെ പ്രകടനം മോശമായതാണ് തോല്‍വിക്ക് കാരണം. തോല്‍വിയില്‍ നിരാശനാണ്. പ്രതീക്ഷിച്ച ഫലം കിട്ടിയില്ലെന്ന് മത്സരശേഷം സ്കോട്ട്്ലന്‍ഡ് ക്യാപ്റ്റന്‍ മക്ഗ്രിഗര് പറഞ്ഞു.
പോളണ്ടിന് വിജയം
വിയന്ന: മുന്നേറ്റനിരക്കാരന് പിയാടെക്കിന്റെ ഗോളില്‍ പോളണ്ടിന് വിജയം. യൂറോ 2020 യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഓസ്ട്രിയയെ തോല്‍പ്പിച്ചു. പകരക്കാരനായി ഇറങ്ങി പത്ത് മിനിറ്റിനുള്ളില്‍ പിയാടെക്ക് വിജയഗോള്‍ കുറിച്ചു.
മറ്റ് യോഗ്യതാ മത്സരങ്ങളില്‍ മാസിഡോണിയ ലാത്വിയയെ തോല്‍പ്പിച്ചപ്പോള്‍ ഇസ്രയേല്‍ സ്ലോവേനിയയുമായി സമനില പിടിച്ചു. മാസിഡോണിയ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലാത്വിയയെ തോല്‍പ്പിച്ചത്. ഇസ്രയേല്‍- സ്ലോവേനിയ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ നേടി.
സീരി എ യില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരമായ പിയാടെക്ക് അറുപത്തിയൊമ്പതാം മിനിറ്റിലാണ് ഓസ്ട്രിയയുടെ വല കുലുക്കിയത്. അവസാന നിമിഷങ്ങളില്‍ തകര്‍ത്തുകളിച്ച ഓസ്ട്രിയയ്ക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചു. പക്ഷെ ഓസ്ട്രിയന്‍ പകരക്കാരന് മാര്‍ക് ജാന്കോയുടെ ഹെഡര്‍ ലക്ഷ്യം കാണാതെ പറന്നുപോയി.
ഇസ്രയേലിനെതിരായ മത്സരത്തില്‍ സ്ലോവേനിയ രണ്ടാം പകുതിയില്‍ സ്പോറാറുടെ ഗോളില്‍ മുന്നിലെത്തി. ഏറെ താമസിയാതെ ഇസ്രായേലിന്റെ ഇര്‍വാന്‍ ഗോള്‍ മടക്കി ടീമന് സമനില സമ്മാനിച്ചു.അടുത്ത റൗണ്ട് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ഓസ്ട്രിയ ഇസ്രായേലിനെയും മാസിഡോണിയ സ്ലോവേനിയയേയും പോളണ്ട് ലാത്വിയയെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: