തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയില്‍ 14 കോടി വിലമതിക്കുന്ന 13.5 കിലോ ഹഷീഷ് എക്സൈസ് സംഘം പിടികൂടി. ആന്ധ്രാസ്വദേശി ഉള്‍പ്പെടെ അഞ്ച് പേര് പിടിയില്‍. 8.4 ലക്ഷം രൂപയും ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും പിടിച്ചെടുത്തു.
എക്സൈസിന് കിട്ടിയ രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയതെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. ആന്ധ്രാക്കാരനായ രാംബാബു, ഇടുക്കി സ്വദേശികളായ അനില്‍കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്, ഷഹീന് എന്നിവരാണ് പിടിയിലായത്. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനടുത്തുനിന്നാണ് ഇവരെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടിലൂടെ ഇടുക്കി വഴി കേരളത്തില്‍ എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഡിണ്ടുഗല്ലില്‍ വച്ച് ജീപ്പ് കേടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുനിന്ന് മറ്റൊരു വാഹനം ഇവര്‍ വിളിച്ചുവരുത്തുകയായിരുന്നു.
കഴിഞ്ഞ 9 മാസത്തിനിടെ 45 കോടി രൂപയുടെ 45 കിലോ മയക്കുമരുന്നാണ് തിരുവനന്തപുരം സര്‍ക്കിള്‍ ഓഫീസ് പരിധിയില്‍ നിന്ന് പിടിച്ചെടുത്തതെന്ന് എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരംകോടി രൂപയുടെ മയക്കുമരുന്ന് എക്സൈസ് വകുപ്പ് പിടികൂടി. മയക്കുമരുന്ന് കേസില്‍ പിടിയിലാകുന്നവരുടെ സ്വത്ത് കണ്ടെത്താന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.
തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. അനികുമാര്‍, ഇന്‍സ്പെക്ടര്‍മാരായ കൃഷണകുമാര്‍, പ്രദീപ് റാവു, ജസിന്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ മുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: