ന്യൂദല്‍ഹി: രാജ്യത്ത് ജനുവരി മാസം മാത്രം സൃഷ്ടിക്കപ്പെട്ടത് 8.96 ലക്ഷം പുതിയ തൊഴിലുകളെന്ന് കണക്ക്. കഴിഞ്ഞ പതിനേഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ലഭ്യതാ നിരക്കാണ് ജനുവരിയില്‍ ഉണ്ടായത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ പുതുയായി രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ പേ റോള്‍ രേഖകളാണ് രാജ്യത്തെ തൊഴില്‍ ലഭ്യതയുടെ വര്‍ധനവ് വ്യക്തമാക്കുന്നത്.
2017 സപ്തംബര്‍ മുതല്‍ തൊഴില്‍ ലഭിച്ച തൊഴിലാളികളുടെ 2018 ഏപ്രില്‍ മുതലുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരിയില്‍ രാജ്യത്തെ തൊഴില്‍ ലഭ്യതയില്‍ 131 ശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചത്. മുന്‍മാസത്തെ 3.87 ലക്ഷം ഇപിഎഫ്ഒ രജിസ്ട്രേഷനില്‍ നിന്നാണ് ജനുവരിയില്‍ 9 ലക്ഷത്തിലേക്ക് കുതിച്ചത്. 2017 സപ്തംബറില്‍ 2.75 ലക്ഷം പേര്‍ക്കാണ് ഇപിഎഫ്ഒ അംഗത്വം ലഭിച്ചത്.
2017 സപ്തംബര്‍ മുതല്‍ 2019 ജനുവരി വരെ 76.48 ലക്ഷം തൊഴിലാളികളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് പേ റോളില്‍ ഇടംപിടിച്ചത്. പിഎഫ് സംവിധാനമില്ലാതെ അസംഘടിത മേഖലയിലടക്കം സ്വാഭാവികമായും സൃഷ്ടിക്കപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ക്ക് പുറമേയാണ് ഫോര്‍മല്‍ സെക്ടറില്‍ ഔദ്യോഗികമായി പിഎഫ് അംഗത്വം ലഭിച്ച തൊഴിലാളികളുടെ വിവരങ്ങള്‍ ലഭ്യമായത്.
2019 ജനുവരിയില്‍ 18-21 വയസ്സിന് ഇടയില്‍ പ്രായമുള്ള 2.24 ലക്ഷം പേര്‍ക്ക് പുതുതായി തൊഴില്‍ ലഭിച്ചു. ഇതേ സമയം 22-25 വയസ്സ് പ്രായമുള്ള 2.44 ലക്ഷം പേര്‍ക്കും തൊഴില്‍ ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയായ ഉടന്‍ തൊഴില്‍ നേടാനായ യുവാക്കളുടെ സംഖ്യ വര്‍ധിക്കുന്നത് വലിയ നേട്ടമായി കേന്ദ്രസര്‍ക്കാര്‍ കരുതുന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണെന്ന പ്രതിക്ഷ ആരോപണത്തിന്റെ മുനയൊടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: