കണ്ണൂര്‍: റെഡ്സ്റ്റാര്‍ രാഷ്ട്രീയത്തില്‍ നിന്ന് സിപിഎം റെഡ് സ്ട്രീറ്റ് രാഷ്ട്രീയത്തിലേക്ക് മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ ഗുണത്തിനും സുഖത്തിനും മറ്റുള്ളവരുടെ കൂടെക്കൂടുക, പിന്നീട് തെരുവില്‍ നിന്ന് മാന്യന്മാരെ തെറിപറയുകയെന്നതാണ് റെഡ് സ്ട്രീറ്റ് രാഷ്ട്രീയം. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സിപിഎം ദേശീയ തലത്തിലും കേരളത്തിലും കോണ്‍ഗ്രസ്സുമായി ശയനം നടത്തുകയാണ്. എന്നാല്‍ രാഷ്ട്രീയ തെരുവില്‍ കോലീബി എന്ന് പറഞ്ഞ് അവര്‍ സ്വയം അപഹാസ്യരാവുകയാണ്.
കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മില്‍ പരസ്യമായ കോ-മ സഖ്യമാണ് നിലനില്‍ക്കുന്നത്. എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ദല്‍ഹിയില്‍ നടത്തിയിട്ടുള്ള പരസ്യമായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബംഗാളില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യം വന്നത്. ഇപ്പോള്‍ പരസ്യമായ സീറ്റ് വിഭജന ചര്‍ച്ച നടക്കുകയാണ്. ഇത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അംഗീകരിച്ചതാണ്.
ത്രിപുരയിലും തമിഴ്നാട്ടിലും അവര്‍ സഖ്യചര്‍ച്ച പൂര്‍ത്തീകരിച്ചു. കേരളത്തിലും ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം-കോണ്‍ഗ്രസ്സ് ധാരണ നിലവിലുണ്ട്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരനെതിരെ ദുര്‍ബലനായ സി. ദിവാകരനെ നിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: