തിരുവനന്തപുരം: ശബരിമല പ്രക്ഷോഭം നടന്നപ്പോള്‍ കുമ്മനം രാജശേഖരന് കേരളത്തില്‍ ഇല്ലാതിരുന്നത് കനത്ത നഷ്ടമായിരുന്നുവെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീബായി. മിസോറാമിന് വേറെ ഗവര്‍ണറെ കിട്ടുമായിരുന്നു. എന്നാല്‍ കേരളത്തിന് ഒരേ ഒരു കുമ്മനമേ ഉള്ളൂ. പ്രക്ഷോഭ സമയത്ത് കുമ്മനം കേരളത്തില്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. കവടിയാര്‍ കൊട്ടാരത്തിലെത്തിയ കുമ്മനം രാജശേഖരനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ശബരിമല അയ്യപ്പനാണ് കുമ്മനം രാജശേഖരന്റെ തെരെഞ്ഞെടുപ്പ് മാനേജര്‍. ശബരിമല കര്‍മ്മ സമിതി ഇല്ലായിരുന്നു എങ്കില്‍ ശബരിമല ക്ഷേത്രം നശിച്ചു പോയേനെ. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലാണ് ആദ്യമായി വോട്ട് ചെയ്തത്. ഇത്തവണയും വോട്ട് ചെയ്യാന്‍ പോകും. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. വിശ്വാസങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകാര്യമാണ്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിച്ചത് മൂലം പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര തടസ്സപ്പെടില്ലെന്ന് കുമ്മനം രാജശേഖരന് ഉറപ്പ് നല്കി. ആറ്റിങ്ങല്‍ ബൈപ്പാസിനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തപ്പോള്‍ ആറ്റിങ്ങല്‍ തിരുവറാട്ട്കാവ് ദേവി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ പൊളിച്ചു മാറ്റേണ്ട സാഹചര്യമാണ്. ഇക്കാര്യം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. ഈ വിവരം ദേശീയ പാത അതോറിറ്റിയെ ധരിപ്പിക്കാമെന്ന് കുമ്മനം ഉറപ്പ് നല്കി.
പൂയം തിരുനാള്‍ ഗൗരി പാര്‍വതി ലക്ഷ്മിബായി, ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് കുമ്മനത്തെ സ്വീകരിച്ചു. കഴിഞ്ഞ 50 വര്‍ഷമായി തിരുവിതാംകൂര്‍ രാജകുടുംബമായുള്ള ബന്ധം പുതുക്കാനാണ് എത്തിയതെന്ന് കുമ്മനം പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരം നിലനിര്‍ത്താന്‍ തിരുവിതാംകൂര്‍ രാജകുടുംബം നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം അനുസ്മരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജിയും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: