ഭരണ നിര്‍വഹണത്തിലും ഭരണ നയരൂപീകരണത്തിലും ഒരുപോലെ കാര്യശേഷി തെളിയിച്ചിട്ടുള്ളയാളാണെന്ന പ്രത്യേകത എറണാകുളം മണ്ഡലത്തിലെ മറ്റ് രണ്ട് സ്ഥാനാര്‍ഥികളില്‍നിന്ന് അല്‍ഫോണ്‍സ് കണ്ണന്താനത്തെ ശ്രദ്ധേയനാക്കുന്നു. യുഡിഎഫിന്റെ ഹൈബി ഈഡന് എംഎല്‍എ ഇനിയും നിയമസഭയിലെ ജനപ്രതിനിധിയെന്ന നിലയില്‍ പ്രതേ്യകതയും കഴിവും പ്രകടിപ്പിച്ചേക്കാം. രാജ്യസഭയില്‍ എംപിയായിരുന്ന, സിപിഎം അംഗം പി. രാജീവ് രാജ്യസഭാംഗമെന്ന നിലയില്‍ ചില കാര്യങ്ങളില്‍ ശ്രദ്ധേയനായിരുന്നു. എന്നാല്‍, എന്‍ഡിഎയുടെ ബിജെപി അംഗം, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഭരണത്തിലും നിയമ നിര്മാണത്തിലുമുള്പ്പെടെ പ്രകടിപ്പിച്ച വൈഭവം മൂന്നുസ്ഥാനാര്ഥികളില് കണ്ണന്താനത്തിന് മുന്‍ തൂക്കം നല്കുന്നു.
ലോക പ്രസിദ്ധമായ ടൈം മാഗസില്‍ 100 ലോക നേതാക്കളെ തിരഞ്ഞെടുത്തപ്പോള്‍ ആ പട്ടികയില്‍ കണ്ണന്താനം ഉണ്ടായി. അഴിമതിക്കെതിരേയുള്ള നടപടികള്‍, നയ നിലപാടുകള്‍, പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, സമ്പന്നരുടെ അവിഹിത-അഴിമതി ഇടപാടകളോട് പോരാട്ടം, മാഫിയകളെ നേരിടാനുള്ള ചങ്കൂറ്റം, ഭരണ നിര്‍വഹണ നിപുണത തുടങ്ങിയവയാണ് ടൈം മാഗസില്‍ കണ്ണന്താനത്തില്‍ കണ്ടെത്തിയ പ്രത്യേകതകള്‍. എറണാകുളം മണ്ഡലത്തിലെ വോട്ടര്‍മാരും വിലയിരുത്തുന്ന അടിസ്ഥാന വിഷയങ്ങള്‍ ഇതൊക്കെയാകുന്നതോടെ കണ്ണന്താനും മണ്ഡലത്തിന്റെ ലോക്സഭാ പ്രതിനിധിയാകുമെന്നാണ് വിലയിരുത്തല്‍.
ഭരണപ്പിടിപ്പ്
കേരളത്തില്‍ കണ്ണന്താനം കോട്ടയം കളക്ടറായിരിക്കെയാണ് കോട്ടയം നഗരം സമ്പൂര്‍ണ സാക്ഷരത നേടിയതായി പ്രഖ്യാപിച്ചത്. കുറ്റമറ്റ ആസൂത്രണമായിരുന്നു അതിനു പിന്നില്‍. ജനകീയ പങ്കാളത്തത്തോടെ സര്‍ക്കാര്‍ പദ്ധതി എങ്ങനെ വിജയകരമാക്കാമെന്ന് കേരളത്തില്‍ തെളിയിക്കപ്പെട്ടത് അന്നാണ്.
ദല്‍ഹിയില്‍, ദല്‍ഹി വികസന അതോറിറ്റിയുടെ കമ്മീഷണര്‍ ആയിരിക്കെ നടത്തിയ വന്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനം കണ്ണന്താനത്തിലെ ലോക പ്രസിദ്ധനാക്കി. ദേശീയ രാഷ്ട്രീയവും ഭരണ നിര്‍വഹണ സമൂഹവും ഞെട്ടിപ്പോയി, അന്ന് കര്‍ക്കശക്കാരനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കണ്ട്. വന്‍ മാഫിയാ സംഘമായിരുന്നു അന്ന് ദല്‍ഹിയിലെ കെട്ടിട നിര്‍മാണക്കാരും സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥരും ചില രാഷ്ട്രീയക്കാരും ചേര്‍ന്ന് രൂപപ്പെടുത്തിയിരുന്നത്. കണ്ണന്താനം അതിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിട്ടു. സമ്പന്നരുടെ ആര്‍ഭാടവും അഴിമതിയും അര്‍ഹരായ പാവങ്ങളുടെ ജീവിതം മുടക്കി. അത് രാജ്യത്തിന്റെ വികസനത്തിന് തടസമായി. ആദ്യം സമ്പന്ന ദുഷ്പ്രവണത തകര്‍ത്തു. അതോടെ അര്‍ഹരായ ജനങ്ങള്‍ക്ക് സൈ്വര ജീവിതവും സുരക്ഷയും ഉണ്ടായി.
പരിസ്ഥിതി സംരക്ഷണം, ആവാസ സംവിധാനമുറപ്പിക്കല്, ആസൂത്രണം കുറ്റമറ്റതാക്കി സാമൂഹ്യ ജീവിതക്രമം ഒരുക്കല്‍ തുടങ്ങി വിവിധ മേഖലകളില്‍ ആഴത്തിലും പരപ്പിലും അടിസ്ഥാന തലത്തിലും വന്‍ മാറ്റങ്ങള്ക്കുതകുന്നതായിരുന്നു, അനധികൃത കുടിയേറ്റവും കൈയേറ്റവും ചേരികളും ഒഴിപ്പിക്കല്‍ പദ്ധതി. ആശയത്തില്‍ പോലും പലരും സംശയിച്ച നിന്നപ്പോള്‍ ആവിഷ്കരിച്ച് വിജയിപ്പിക്കുകയായിരുന്നു കണ്ണന്താനം.
മികച്ച കളക്ടര്‍
മികച്ച കളക്ടര്‍ എന്ന നിലയില്‍ മൂന്നു വട്ടം അവാര്‍ഡ് നേടിയിട്ടുണ്ട് കണ്ണന്താനം. കോട്ടയത്തെ 100 ശതമാനം സാക്ഷര നഗരിയാക്കിയതിനായിരുന്നു ആദ്യ സമ്മാനം. വന്‍ ജനപങ്കാളിത്തത്തോടെ, 82 ലക്ഷം പേരില്‍നിന്ന് സംഭാവന സമാഹരിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ ആശുപത്രി തുടങ്ങിയ സംരംഭത്തിനായിരുന്നു രണ്ടാമത്തെ അവാര്‍ഡ്.മൂന്നാമത്തെ പരിപാടിയും ജനകീയ പങ്കാളിത്തമുള്ള പദ്ധതിയായിരുന്നു- ജനങ്ങളിലേക്ക് എന്ന ബഹുജന സമ്പര്‍ക്ക പരിപാടി. ഇതിന് ഐക്യ രാഷ്ട്ര സംഘടനയുടെ മികച്ച പരിപാടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ജനസമ്പര്‍ക്കമായും ഫയല്‍ തീര്‍പ്പു ക്യാമ്പായും മറ്റും മറ്റും ഇന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ മാതൃക കണ്ണന്താനത്തിന്റെ ബഹുജന പങ്കാളിത്ത പരിപാടികളാണ്.
കൈയേറ്റ മാഫിയ
ദല്‍ഹിയില്‍ വികസന അതോറിറ്റി കമ്മീഷണര്‍ ആയിരിക്കെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിലെ കര്‍ക്കശക്കാരനെ കാണാനായത്. നഗരപ്രാന്തങ്ങള്‍ കൈയേറി ചേരി നിര്‍മിച്ചും പിന്നെ അവരെ ഒഴിപ്പിച്ച് ആഡംബരക്കെട്ടിടം നിര്‍മിച്ചും കൃത്രിമം കാട്ടിയിരുന്നവരെ കണ്ണന്താനം ബുള്‍ഡോസര്‍കൊണ്ട് നേരിട്ടു. കടുത്ത നടപടിയായിരുന്നു അത്. 14,310 അനധികൃതി കൈയേറ്റ ആഡംബര കെട്ടിടങ്ങളാണ് കണ്ണന്താനം ദല്‍ഹിയില്‍ ഒഴിപ്പിച്ചത്. സംഘടിത രാഷ്ട്രീയക്കാരും കൈവെക്കാന്‍ മടിച്ച മേഖലയില്‍ കടന്നുചെന്നായിരുന്നു പ്രവര്‍ത്തനം. ഒടുവില്‍ ആ നടപടി രാജ്യവ്യാപകമായി പല നഗരങ്ങളിലും മാതൃകയായി.
വിദ്യാഭ്യാസം
പത്താംതരത്തില്‍ 42 ശതമാനം മാര്‍ക്ക് മാത്രം കിട്ടി കടന്നുകൂടിയ വിദ്യാര്‍ഥി 1979 ല്‍ ഐഎസഎസ് പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി നേട്ടം കൊയ്തത് വിചിത്ര ചരിത്രമാണ്. പഠിത്തത്തില്‍ തോല്ക്കുന്നവന് രാഷ്ട്രീയത്തിലെത്തും എന്ന പറച്ചിലൊക്കെ അപ്രസക്തമാക്കിയതായിരുന്നു ആ സംഭവം. പഠിച്ചും പഠിപ്പിച്ചത് പ്രവര്‍ത്തിച്ചും പിന്നെ ചിലത് പഠിപ്പിച്ചും കണ്ണന്താനം രാഷ്ട്രീയത്തിലെത്തി.
പ്രവേശന പരീക്ഷകളുടെ പേരില്‍ നടന്നിരുന്ന ചില തട്ടിപ്പുകളും വെട്ടിപ്പുകളും കണ്ടെത്തി, അവയ്ക്ക് പരിഹാരവും അതിവേഗ പരീക്ഷാ ഫലം അറിയിച്ച് പുതിയ ചരിത്രവും കുറിച്ചു, എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറായിരിക്കെ. പരീക്ഷ നടന്ന് മാസങ്ങള്‍ കാത്തിരുന്ന് ഫലമറിഞ്ഞ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഞെട്ടി, അല്‍ഫോണ്‍സ് കണ്ണന്താനം ഏഴാം നാള് ഫലം പ്രഖ്യാപിച്ചപ്പോള്‍.
വിദ്യാഭ്യാസ മേഖലയില്‍ എന്നും കാര്യമായ ശ്രദ്ധ പുലര്‍ത്തിയിരുന്ന കണ്ണന്താനമാണ് സര്‍ക്കാര്‍ മേഖലയിലെ പ്രൊഫഷണല്‍ കോഴ്സ് പഠന സൗകര്യങ്ങള്‍ കുറവായതിനെ തുടര്‍ന്ന് പുറത്തുപോയി പഠിക്കേണ്ടിവന്നവര്ക്ക് ആശ്വാസമായി സ്വകാര്യ മേഖലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ആരംഭിച്ചത്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം കൂട്ടി, രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറച്ചു, സംസ്ഥാനത്ത് തൊഴില്‍ സാധ്യത കൂട്ടി, സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബായി ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: