കണ്ണൂര്‍: എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കണ്ണൂരുകാരുടെ സികെ എന്ന പപ്പേട്ടന്. കണ്ണൂര്‍ ലോക്സഭാ നിയോജക മണ്ഡലത്തില്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയായി രംഗത്ത് വന്നിരിക്കുന്നത് ബിജെപിയുടെ കേരളത്തിലെ മുതിര്‍ന്ന നേതാവായ സി.കെ.പത്മനാഭനാണ്. സംസ്ഥാനത്താകമാനവും ജന്മനാടായ കണ്ണൂരിലും സുപരിചിതനായ സി.കെ.പത്മനാഭന് ജനസംഘത്തിലൂടെ വന്ന് ആര്‍എസ്എസ് പ്രചാരകന്റെ ചുമതല മുതല്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് പദംവരെ അലങ്കരിച്ച നേതാവാണ്.
ശ്രീകണ്ഠാപുരം കോട്ടൂരിലെ പയറ്റാല്‍ അനന്തന് നമ്പ്യാരുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ച പത്മനാഭന് കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നാണ് ദേശീയ പ്രസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനപഥം മാറ്റുന്നത്. കര്‍ഷകസംഘത്തിന്റെ നേതാവായി, കാവുമ്പായി സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അനന്തന് നമ്പ്യാര്‍. 1969 മുതല്‍ പത്മനാഭന് കമ്മ്യൂണിസ്റ്റ് ബന്ധം അവസാനിപ്പിച്ച് ജനസംഘത്തില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ അഴീക്കോട് താമസിക്കുന്ന സി.കെ.പത്മനാഭന്. 1980 ല്‍ ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിര്‍വ്വാഹകസമിതിയംഗം തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവിന്റെ മറപറ്റി സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താനുളള നീക്കത്തിനെതിരേയും അയ്യപ്പഭക്തരെ കളളക്കേസില്‍ക്കുടുക്കി ശബരിമല സന്നിധാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചും ബിജെപി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന്റെ ഭാഗമായി പത്ത് ദിവസം സി.കെ.പത്മനാഭന് സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരം അനുഷ്ടിക്കുകയുണ്ടായി. അടിയന്തരാവസ്ഥാ വിരുദ്ധസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു.
കണ്ണൂര്‍, തീഹാര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ജനസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ചെക്ക് പോസ്റ്റ് സമരം, വിലക്കയറ്റ വിരുദ്ധസമരം തുടങ്ങിയ പ്രക്ഷോഭങ്ങള്‍, വയനാട്ടില്‍ ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ എന്നിവക്ക് നേതൃത്വം നല്കി.
മലപ്പുറം ജില്ലാ വിരുദ്ധ സമരം, ബംഗ്ലാദേശ് സമരം തുടങ്ങിയ പോരാട്ടങ്ങളില്‍ സി.കെ.പത്മനാഭന് സജീവപങ്കാളിത്തം വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് അസഹിഷ്ണുതയ്ക്കെതിരെ മലബാര്‍ മേഖലയില്‍ സംഘടനാ സ്വാതന്ത്ര്യത്തിനായി പോരാടിയ ഇദ്ദേഹത്തിന്റെവീടിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
കൂത്തുപറമ്പ്, മഞ്ചേശ്വരം, കുന്ദമംഗലം നിയമസഭാ മണ്ഡലങ്ങളിലും കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലങ്ങളിലും മത്സരിച്ച ഇദ്ദേഹത്തിന് മഞ്ചേശ്വരത്ത് നേരിയ വോട്ടിനാണ് അടിയറവ് പറയേണ്ടിവന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലത്തും നിന്നും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. വിരാട് ദ്വൈവാരികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന് അന്തര്‍ദ്ദേശീയ യോഗ അവാര്‍ഡ്, അന്തര്‍ദ്ദേശീയ സമാധാന അവാര്‍ഡ് എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സി.കെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സഹകരണ ബാങ്കില്‍ നിന്നും വിരമിച്ച ബീന പള്ള്യത്താണ് ഭാര്യ. മക്കള്‍: പ്രിയങ്ക, ശ്രീപ്രിയ.
സി.കെ.പത്മനാഭന്റെ കടന്നുവരവോടെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് രംഗം തെളിഞ്ഞിരിക്കുകയാണ്. ഇതോടെ കണ്ണൂര്‍ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുമെന്നുറപ്പായിരിക്കുകയാണ്. സംഘപ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ അടിത്തറയുളള കണ്ണൂര്‍ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പിന് മുന്നോടിയായി മാസങ്ങള്‍ക്ക് മുമ്പേ ബിജെപിയും എന്‍ഡിഎ നേതൃത്വവും താഴെതട്ടു മുതലുളള സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കാലങ്ങളായി ഇടത്-വലത് മുന്നണികളുടെ ജനപ്രതിനിധികളെ തെരഞ്ഞെടുത്തയച്ച മണ്ഡലത്തില്‍ ഇരു മുന്നണികള്‍ക്കുമെതിരെ നിലനില്‍ക്കുന്ന ജനവികാരം എന്‍ഡിഎക്ക് അനുകൂലമാകുമെന്നുളള അടിയുറച്ച് വിശ്വാസത്തിലാണ് നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: